തിരുവനന്തപുരം: കോവിഡ് വ്യാപനം ശമിച്ച് തുടങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. പൊലീസിന്റെ നേതൃത്വത്തില്‍ നിരത്തുകളില്‍ കര്‍ശന പരിശോധനയ്ക്കാണ് നിര്‍ദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് അനുവാദം. ഇത് സംബന്ധിച്ച് കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം.
റസ്റ്ററന്റുകളിലും ബേക്കറികളിലും പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കൂ. ഇവയ്ക്കും രാവിലെ ഏഴുമുതൽ തുറന്ന് പ്രവർത്തിക്കാം. ഡെലിവറി സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസമില്ല.
വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രമാണ് അനുമതി. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും താമസം സംബന്ധിച്ച രേഖ ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും.
കെഎസ്ആർടി അത്യാവശ്യ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.
രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുതുക്കിയിരുന്നു. നിലവില്‍ സി കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. ജില്ലയില്‍ സാധാരണ ദിവസങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ്. സംസ്ഥാനത്ത് നാളെ മുതല്‍ സ്കൂളുകള്‍ തുറക്കും. കോളേജുകളുടെ പ്രവര്‍ത്തനം 14 മുതലാണ്.
Also Read: പട്ടാഭിഷേകം; ലോകകിരീടം ചൂടി കൗമാരപ്പട