തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- വിദ്യാർഥി അനുപാതം 1: 40 ആയി സർക്കാർ കുറച്ചു. നിയമനാംഗീകാരമുള്ള അദ്ധ്യാപകര്‍ 2017-18 അദ്ധ്യയന വര്‍ഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നത് തടയാൻ വേണ്ടിയാണ് 9, 10 ക്ലാസ്സുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി സര്‍ക്കാര്‍ കുറച്ചത്.
മേല്‍ പറഞ്ഞ രീതിയില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നതു വഴി പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കുന്നതാണ്. എന്നാല്‍ അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളില്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല
ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോള്‍ ഹൈസ്കൂള്‍ അസിസ്റ്റന്റെ (കോര്‍ സബ്ജക്ട്) കാര്യത്തില്‍ നിര്‍ദ്ദിഷ്ട വിഷായനുപാതം കര്‍ശനമായും പാലിച്ചിരിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്. ഭാഷാദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനും മേല്‍പ്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്. ഒന്നു മുതല്‍ 5 വരെ ക്ലാസ്സുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30-ഉം, ആറു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ 1:35-ഉം ആയി സര്‍ക്കാര്‍ നേരത്തെ ഉത്തരവായിരുന്നു