/indian-express-malayalam/media/media_files/uploads/2017/03/mullan-1.jpg)
കണ്ണൂർ: നഗരം പുലിപ്പേടിയിൽ വിറയ്ക്കുന്നതിനിടെ കലക്ടറേറ്റ് വളപ്പിനുള്ളിൽ മുളളൻപന്നി. പാറക്കണ്ടിയിൽ മാൻ. കണ്ണൂർ നഗരത്തിനുളളിൽ മൃഗ സാന്നിദ്ധ്യം ഏറിവരുന്നു. ഈ മാസം ആദ്യം തായത്തെരു കസാനക്കോട്ടയിൽ പുലിയിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പളളിയാർമൂലഭാഗത്ത് വീണ്ടും പുലിയിറങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. ഇങ്ങനെ പുലിപ്പേടിയിൽ നഗരം കടന്നുപോകുമ്പോഴാണ് ഇന്ന് രാവിലെ കലക്ടറേറ്റ് വളപ്പിനുളളിലെ ദേശീയ പാത എൻജിയർ ഓഫീസിനുളളിൽ മുളളൻപന്നി കയറിയത്. കലക്ടറേറ്റ് പരിസരത്തു നിന്നും എൻഎച്ച് എൻജിനിയർ ഓഫീസിലെത്തിയ മുളളൻപന്നിയെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മുളളൻ പന്നി രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനുളളിൽ കലക്‌ടറേറ്റിലെ ജീവനക്കാരനായ ഒരാൾക്കു പരുക്കേറ്റു. പന്നിയുടെ മുള്ളേറ്റാണ് പരുക്ക്. പിടിക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരിൽ ചിലർക്കും നിസ്സാര പരുക്കേറ്റു.
/indian-express-malayalam/media/media_files/uploads/2017/03/mullan-2.jpg)
കലക്‌ടറേറ്റിലെ ഡിഎംഒ ഓഫിസിലെ ഏണിപ്പടിയിലാണ് ആദ്യം മുളളൻ പന്നിയെ കണ്ടത്. മുളളൻപന്നിയെ കണ്ട് ജീവനക്കാരും പകച്ചു. ആളുകളെ കണ്ട് ഓടി രക്ഷപ്പെടാനായി മുളളൻ പന്നി ഓടിക്കയറിയത് ഏകദേശം ഇരുന്നൂറ് മീറ്റർ അകലെയുളള ദേശീയ പാത എൻജിയനർ ഓഫിസിൽ. മുറിയിൽ കുടുങ്ങിയ മുളളൻ പന്നിയെ ഒരു മണിക്കൂറത്തെ ശ്രമം കൊണ്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഏണിപ്പടിയിൽ നിന്നും ദേശീയ പാത എൻജിനീയറിങ് ഓഫിസിലേയ്ക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെറിച്ച മുള്ളേറ്റാണ് ജീവനക്കാരന് പരുക്കേറ്റത്.
Read More: കണ്ണൂരിൽ വീണ്ടും പുലി, നഗരം ഭീതിയിൽ: രണ്ട് പശുക്കളെ കടിച്ചു കൊന്നു
ഇന്നലെ രാത്രി കണ്ണൂർ നഗരത്തിലെ പാറക്കണ്ടി സ്കൂളിന് സമീപം മാനിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. രാത്രിയായതുകൊണ്ടാകാം മാനിനെ കാണാനായതെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് ദിവസം മുമ്പ് നഗരത്തിലെ പളളിയാംമൂലയിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പശു ചത്തു. ചാലാട് പള്ളിയാംമൂലയിലെ എം.കെ. ജസീലിന്റെ പശുവും കിടാവുമാണ് ചത്തത്. കാസര്‍ഗോഡ് നിന്നും രണ്ടു ദിവസം മുന്പ് കൊണ്ടു വന്ന വെച്ചൂര്‍ ഇനം പശുക്കളാണ് ചത്തത്. ഇവിടെ കൂട് സ്ഥാപിച്ചുവെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല. നേരത്തെ പുലിയെ പിടിക്കാൻ കൂട് വച്ചിരുന്ന സ്ഥലത്തുനിന്നും മാറ്റി പശുക്കൾ ചത്ത സ്ഥലത്തിന് സമീപത്തേയ്ക്കു കൂട് മാറ്റിയിട്ടുണ്ട്. പശുക്കൾ കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഈ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഈ പുലി വെളളത്തിലൂടെ വന്നതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
/indian-express-malayalam/media/media_files/uploads/2017/03/leopard-kanur.jpg)
മാർച്ച് അഞ്ചിന് കസാനക്കോട്ടയിലിറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടിച്ചിരുന്നു. അന്ന് ട്രെയിനിലൂടെ വന്ന പുലിയാണ് കസാനക്കോട്ടയ്ക്ക് സമീപനത്തെ കുറ്റിക്കാട്ടിനുളളിൽ പെട്ടുപോയത്. അന്ന് പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്കു പരുക്കേറ്റു. ബംഗാൾ സ്വദേശിയയ തൊഴിലാളിക്കും പുലിയെ പിടിക്കാനെത്തിയ രണ്ടുപേർക്കുമാണ് പരുക്കേറ്റത്. രാത്രി പന്ത്രണ്ടരയോടെയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. അതിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. നഗരത്തിൽ കൂടുതൽ വന്യമൃഗങ്ങളെ കാണുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നും മൃഗങ്ങളെ പിടികൂടാനുളള ഒരു കൂട് കൂടെ കണ്ണൂരിലേയ്ക്ക് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.