തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ശ്രീറാം നേരിട്ട് ഹാജരായി. കേസിൽ കുറ്റപത്രം വായിച്ചു കേട്ടു. ഇതേ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
Read Also: ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു; ബിജെപിയില്‍ ചേർന്നേക്കും
നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ശ്രീറാം കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് ശ്രീറാമിനു കോടതി അന്ത്യശാസനം നൽകിയിരുന്നു. ഒക്‌ടോബർ 12 നു കോടതിയിൽ നേരിട്ടെത്തണമെന്നായിരുന്നു അന്ത്യശാസനം. അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫ ഫിറോസും കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ മറ്റ് നടപടിക്രമങ്ങൾ ഈ മാസം 27 ലേക്ക് മാറ്റിയിട്ടുണ്ട്.
Read Also: വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം നടന്നു
അതേസമയം, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം ഇപ്പോൾ. മാർച്ചിലാണ് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തത്. കേസിൽ വിധി വരുന്നതുവരെ ഒരാളെ പുറത്തുനിർത്താൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ ബഷീറിന്റെ കുടുംബവും മാധ്യമപ്രവർത്തകരും രംഗത്തെത്തിയിരുന്നു.