/indian-express-malayalam/media/media_files/uploads/2017/04/sreeram-venkittaraman.jpg)
തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍, മജിസ്‌ട്രേറ്റ് ജയിലിലേക്ക് ശ്രീറാമിനെ മാറ്റാമെന്ന് പറയുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഇല്ലെന്നും അതിനാല്‍ ജയിലിലേക്ക് മാറ്റാമെന്നും മജിസ്‌ട്രേറ്റ് നിലപാട് എടുക്കുകയായിരുന്നു. ചികിത്സ തുടരേണ്ട കാര്യമില്ലെന്നും ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്
ആംബുലന്‍സില്‍ മാസ്‌ക് ധരിച്ച നിലയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ കിടന്നിരുന്നത്. മജിസ്‌ട്രേറ്റ് ആംബുലന്‍സിനുള്ളില്‍ കയറിയാണ് നടപടിക്രമങ്ങള്‍ നടത്തിയത്. എന്നാല്‍, ചികിത്സ തുടരേണ്ട സാഹചര്യമില്ലെന്ന് മജിസ്‌ട്രേറ്റ് തീരുമാനിച്ചു. ഇതോടെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായി. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും അതുവഴി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത കേസില്‍ റിമാന്‍ഡ് പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
Read Also: ഐഎഎസുകാര്‍ ദൈവങ്ങളല്ല, ഇതുപോലുള്ളവര്‍ വേറെയുമുണ്ട്: ജി.സുധാകരന്‍
കിംസ് ആശുപത്രിയില്‍ നിന്ന് സ്ട്രച്ചറിലാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍, മജിസ്‌ട്രേറ്റ് സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. വെങ്കിട്ടരാമന് ഫൈവ് സ്റ്റാര്‍ സുഖസൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ശ്രീറാമിനെ മാറ്റണമെന്നായിരുന്നു പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടത്. അധികൃതര്‍ ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് മികച്ച സുഖസൗകര്യങ്ങളോടെ കിംസ് ആശുപത്രിയില്‍ തന്നെ ശ്രീറാം കഴിയുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു. അധികൃതരുടെ ഒത്തുകളിക്കെതിരെ കിംസ് ആശുപത്രിക്ക് മുന്‍പില്‍ യൂണിയന്‍ പ്രതിഷേധിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വാഹനാപകടത്തിൽ പ്രതിയായ സർവ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍. സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.