തൃശൂർ: സംസ്ഥാനത്തെ അവയവ കച്ചവടത്തേപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസിൽ അന്വേഷണം നടത്തുക.
തൃശ്ശൂർ എസ്‍പി എസ് സുദർശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് വൻമാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏജന്‍റുമാരുടെ ചതിയിൽപ്പെട്ട് നിരവധിപ്പേർ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വിൽപ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
Read More: സ്കോച്ചിന് പിടിവീഴുന്നു? ആർമി കാന്റീനുകളിൽ വിദേശമദ്യം നിരോധിക്കാൻ കേന്ദ്രം
സംസ്ഥാന വ്യാപകമായി അവയക കച്ചവടക്കം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുക. കൂടുതൽ സൗകര്യത്തിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. അവയവ കച്ചവടത്തിലൂടെ വഞ്ചിതരായ കൊടുങ്ങല്ലൂരിലെ ചിലർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിവരം.
സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.