തിരുവനന്തപുരം: കോൺസുലേറ്റ് വഴി പാഴ്സലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിന് പുറമെയാണ് മറ്റൊരു സംഘം രണ്ട് കേസുകൾ അന്വേഷിക്കുക. ഒരു സൂപ്രണ്ടും രണ്ട് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് സംഘം.
വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിയതിൽ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. കേസിൽ ആരെയും പ്രതിയാക്കിയില്ലെങ്കിലും കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷി മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കെ ടി ജലീലിനെ ഉൾപ്പെടെ സംഘം ചോദ്യം ചെയ്യും. ഇതിനായി ആവശ്യമെങ്കിൽ കേന്ദ്ര അനുമതി തേടും.
Read More: കോൺസുലേറ്റ് വഴി ഈന്തപ്പഴം കൊണ്ടുവന്നതിലും അന്വേഷണം
കസ്റ്റംസ് ആക്ട്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേൻ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരിശോധന. 250 ഖുർആൻ കെട്ടുകൾ കോൺസുലേറ്റിൽ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കി വരുന്ന ഖുർആൻ എവിടെ എന്നതിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് കോൺസുലേറ്റ് ആണ്. ഇതിനായി ആദ്യം കോൺസുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.
2016 ഒക്ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്നെന്നാണ് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായത്. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും.
കോണ്‍സല്‍ ജനറലിനായി നാല് വര്‍ഷത്തിനുള്ളില്‍ 17000 കിലോ ഈന്തപ്പഴം തീരുവ ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വന്തം ആവശ്യത്തിന് വിദേശത്തു നിന്ന് നികുതി ഇളവു ചെയ്ത് കൊണ്ടുവന്നവ പുറത്ത് നല്‍കരുതെന്നാണ് ചട്ടം. അഥവാ പുറത്തു വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നല്‍കണം.
നിലവില്‍ കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കോണ്‍സല്‍ ജീവനക്കാരുടേയും സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെയും വിശദീകരണം ലഭിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകു.