/indian-express-malayalam/media/media_files/uploads/2018/02/sound.jpg)
തിരുവനന്തപുരം: പരീക്ഷാക്കാലം മുന്‍നിര്‍ത്തി ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടികള്‍ക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കലക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടർ ഡോ. കെ.വാസുകി അറിയിച്ചു.
സ്‌ക്വാഡ് ചൊവാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ സ്ഥലങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തും. തഹസീല്‍ദാര്‍, ബന്ധപ്പെട്ട സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സ്‌ക്വാഡ്. പൊതുനിരത്തുകളില്‍ 75 ഡെസിബലിലും ജനവാസകേന്ദ്രങ്ങളില്‍ 65 ഡെസിബലിലും ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം കര്‍ശനമായി നിരോധിക്കും. മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കും സംഘാടകര്‍ക്കുമെതിരെ വിവിധ നിയമങ്ങളനുസരിച്ച് തടവും പിഴയുമടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
ഉത്സവകാലവും പരീക്ഷാകാലവും ഒന്നിച്ചുവരുന്നതിനാൽ എല്ലാക്കാലവും ഇത് സംബന്ധിച്ച് പരാതികളും തർക്കങ്ങളും ഉണ്ടാകാറുണ്ട്. അത്തരം തർക്കങ്ങൾക്കൊന്നും വഴിയൊരുക്കാതിരിക്കാനുളള മുൻകരുതലായാണ് ജില്ലാ ഭരണകൂടം മുൻകൂറായിതന്നെ നിയമം നടപ്പാക്കാനായുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.
പൊതുജനങ്ങള്‍ക്ക് ശബ്ദമലിനീകരണം സംബന്ധിച്ച പരാതികള്‍ 606 2 606 നമ്പറില്‍ അറിയിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.