കർഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു. പാർലമെന്റ് പാസാക്കിയ കർഷക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ഗവർണർ അനുമതി നിഷേധിച്ചത്. നിയമസഭ ചേരാൻ അടിയന്തര സാഹചര്യമില്ലെന്ന് നിലപാടെടുത്ത ഗവർണർ ഗവർണർ സ്പീക്കറോട് വിശദീകരണവും തേടിയിരുന്നു.
ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി കത്തിൽ അഭിപ്രായപ്പെട്ടു. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ലെന്നും കത്തിൽ പറയുന്നു.
നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാതിരിക്കുന്നതിന് ഗവർണർ ഉന്നയിച്ച വാദങ്ങളെ മുഖ്യമന്ത്രി കത്തിൽ ചോദ്യം ചെയ്തു.
അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ടെന്ന് അടിയന്തര സാഹചര്യം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണെന്നും സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും കത്തിൽ പറയുന്നു. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള 1975ലെ കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read More: മുഖ്യമന്ത്രിയെ ബഹിഷ്കരിച്ച് എൻഎസ്എസ്; കേരള പര്യടനത്തിൽ നിന്നു വിട്ടുനിന്നു
നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ സർക്കാരിയ കമ്മീഷനും അടിവരയിട്ട് പറഞ്ഞിട്ടുണ്ടെന്നും കത്തിൽ പറയുന്നു. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കീഴ് വഴക്കങ്ങളും അതുതന്നെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന്റെ കർഷക നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു.