/indian-express-malayalam/media/media_files/uploads/2022/12/Oommen-Chandy-abdulla-kutty.jpg)
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എ.പി.അബ്ദുള്ളക്കുട്ടിയെയും സിബിഐ കുറ്റവിമുക്തരാക്കി. തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ നൽകി.
2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ ടൈനിങ് ഹാളിന് സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. 2013 ൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണം. ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും തെളിവുകളില്ലെന്നുമാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിലും മസ്കറ്റ് ഹോട്ടലിലും സിബിഐ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സോളാർ പീഡന കേസിൽ ആറു കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. സോളാർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, പീഡന ആരോപണത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ആറു കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.
നേരത്തെ, കേസിലുൾപ്പെട്ട ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, കെ.സി.വേണുഗോപാല്‍ എന്നിവരെയും സിബിഐ കുറ്റവിമുക്തരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട്, പിണറായി സർക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.