കണ്ണൂർ: ലോക്ക്ഡൗൺ ദിനങ്ങളിൽ പയ്യന്നൂരിലെ ഒരു ജുവലറിയിൽ എത്തിയത് പ്രതീക്ഷിക്കാത്ത ഒരു കസ്റ്റമർ. വേറാരുമല്ല ഒരു പെരുമ്പാമ്പാണ് സ്വർണത്തിനു പകരം താമസിക്കാനൊരു മുറി അന്വേഷിച്ച് ജുവലറിയിലെത്തിയത്. വെറുതേ താമസിക്കാനല്ല, മുട്ടയിടാനും അതിന് അടയിരുന്ന് കുഞ്ഞുങ്ങൾക്കായി കാത്തിരിക്കാനുമായിരുന്നു പാമ്പിന്റെ ജുവലറി പ്രവേശനം.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ലോക്ക്ഡൗണിനെത്തുടർന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്ന ജുവലറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന ജുവലറി പരിശോധിക്കാനെത്തിയ കടയുടമയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടമുറിയിലെ ഒരു കോണിലുള്ള കാർഡ് ബോർഡ് പെട്ടിയിലായിരുന്നു പെരുമ്പാമ്പ്.
കാർഡ് ബോർഡ് പെട്ടിയിൽ മുട്ടയിട്ട് അടയിരിക്കുന്ന നിലയിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്. 20 മുട്ടകളായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. മൂന്നു മീറ്ററോളം നീളമുണ്ട് പെരുമ്പാമ്പിന്.
Python At Jewellery in Kannur #Kerala pic.twitter.com/dz1ulCVUPe
— IE Malayalam (@IeMalayalam) May 3, 2020
പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് കടയുടമ വനം വകുപ്പിനെ ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്തു.വനം വകുപ്പിൽ നിന്ന് റെസ്ക്യൂ ജീവനക്കാരൻ പവിത്രൻ അന്നൂർക്കാരൻ എത്തിയാണ് പാമ്പിനെ പിടികൂടിയത്. 20 കിലോയിലധികം ഭാരമുള്ള പാമ്പിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചു. പാമ്പിൻ മുട്ടകൾ വിരിയിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് പ്രതിനിധികൾ അറിയിച്ചു.
പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. രണ്ടുമാസത്തോളമെടുത്താണ് പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയുക. മുട്ടകൾ വിരിയിപ്പിക്കുന്നതിനുള്ള സൗകര്യം വനം വകുപ്പ് ലഭ്യമാക്കും. പെരുമ്പാമ്പിന്റെ സാന്നിധ്യമില്ലെങ്കിലും ഇൻകുബേറ്റർ സൗകര്യമുപയോഗിച്ച് മുട്ടകൾ വിരിയിപ്പിക്കാനാവും.
ലോക്ക്ഡൗൺ സമയത്ത് അടച്ചിട്ട കടകളിലും സ്ഥാപനങ്ങളിലും പാമ്പുകളെയും, മറ്റു ജീവികളെയും കണ്ടെത്തുന്ന സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മാർച്ചിൽ കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ വെരുകിനെ കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലയിൽ അപൂർവ ഇനം പക്ഷികളെ കണ്ടെത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. മുംബൈയിൽ ഫ്ലാമിംഗോകൾ കൂട്ടമായി ഇറങ്ങിയതും ലോക്ക്ഡൗൺ കാലത്താണ്.
ലോക്ക്ഡൗണിനെത്തുടർന്ന് മനുഷ്യർ പിന്മാറിയ ഇടങ്ങളിലേക്ക് മറ്റു ജീവികൾ തിരിച്ചെത്തുന്നുവെന്ന തരത്തിൽ ലോകവ്യാപകമായി തന്നെ സാമൂഹിക മാധ്യമങ്ങൾ ചർച്ചകളുയർന്നിരുന്നു. വെയിൽസിൽ മലയാടുകളെ റോഡിൽ കണ്ടെത്തിയെന്ന വാർത്ത ഒരു മാസം മുൻപാണ് പുറത്തുവന്നത്. ഇസ്താംബുളിനു സമീപം ഡോൾഫിനുകളെ കണ്ടെത്തിയതായും പീന്നീട് വാർത്ത പുറത്തുവന്നു.
അതേസമയം, മനുഷ്യനെ ആശ്രയിച്ച് കഴിയുന്ന ജീവികൾക്ക് ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ടുകളുണ്ടാവുന്ന സ്ഥിതി വിശേഷവും നിലനിൽക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലകളിലും തീർഥാടന കേന്ദ്രങ്ങൾക്ക് സമീപവും മനുഷ്യർ നൽകുന്ന ഭക്ഷണം കഴിച്ചിരുന്ന ജീവികൾക്ക് ലോക്ക്ഡൗൺ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.