ന്യൂഡൽഹി: രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ കത്തു നൽകിയതിനു പിന്നാലെയാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
തന്റെ തീരുമാനം നാളെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യെച്ചൂരി രണ്ടാമതും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് പി.ബി യോഗം തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 18ന് ആണ് രാജ്യസഭയിൽ യെച്ചൂരിയുടെ കാലാവധി തീരുന്നത്. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാണു ബംഗാൾ ഘടകത്തിന്റെ നിലപാട്. എന്നാൽ കോണ്‍ഗ്രസ് പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാൻ സാധിക്കൂ. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.
ഇതിന് മുമ്പും താൻ മത്സരിക്കാനില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു.രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.