മാനന്തവാടി: കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് പിന്തുണ നൽകിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. കുർബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു. സംഭവത്തിൽ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റർ ലൂസി താമസിക്കുന്നത്.
Read More: സിസ്റ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് സന്യാസി സഭ
മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
Read More: സഭയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ‘പാപി’; സിസ്റ്റർ ലൂസിയുടെ ജീവിതം
സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.
Read More: പുറത്തു പോകേണ്ടി വന്നാൽ വെറുതെ ഇറങ്ങില്ല; സിസ്റ്റർ ലൂസി അന്ന് പറഞ്ഞത്
ഇക്കഴിഞ്ഞ മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. പത്ത് ദിവസത്തിനകം പുറത്ത് പോകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.