കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. സംസ്കാരം ഇന്ന് പകൽ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.
Read more: ‘വിരുന്നുകാർ മടങ്ങണം’, നോവായി സോമദാസിന്റെ പാട്ട്; വീഡിയോ
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. 2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്.
Read More: രോഗ വ്യാപനം നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു
കോവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു.
കൊല്ലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്‍റെ വിദ്യാഭ്യാസം.