/indian-express-malayalam/media/media_files/uploads/2021/06/K-Sudhakaran-1.jpg)
ഫൊട്ടോ: നിതിൻ ആർ.കെ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വെറും സ്വപ്നം മാത്രമാണിത്. സര്‍ക്കാര്‍ വാശികാണിച്ചാല്‍ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും. തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റികള്‍ പിഴുതെറിയും. മുഖ്യമന്ത്രിക്കു വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച ക്ഷണിച്ചു വരുത്താമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സിപിഎമ്മിന്റെ കണ്ണ്. ലാവലിനേക്കാള്‍ കമ്മിഷന്‍ കിട്ടുമെന്ന് ഓര്‍ത്താണ് മുഖ്യമന്ത്രി സില്‍വര്‍ലൈനിനുവേണ്ടി വാശിപിടിക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്തും. ലഘുലേഖകള്‍ നല്‍കി ജനങ്ങളെ ബോധവല്‍ക്കരിക്കും. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും.
കോണ്‍ഗ്രസിനെ വികസനം പഠിപ്പിക്കാന്‍ പിണറായി വരണ്ട. വിഷയത്തില്‍ ശക്തമായ നിലപാടാണ് കോണ്‍ഗ്രസിന്റേത്. കെ റെയില്‍ വേണ്ടെന്നു തന്നെയാണ് കെപിസിസി നിലപാട്. തന്റേടമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്തട്ടെ. എന്നിട്ട് സംസാരിക്കാം.
കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സില്‍വര്‍ ലൈന്‍. പദ്ധതിയെ ഇ ശ്രീധരനും പരിഷത്തും എതിര്‍ക്കുന്നു. പഠനം നടത്തുന്ന ഏജന്‍സിയെ സര്‍ക്കാര്‍ നേരിട്ട് തിരഞ്ഞെടുത്തതാണ്. അതുകൊണ്ട് തന്നെ അവരുടെ പഠന റിപ്പോര്‍ട്ട് എങ്ങനെയായിരിക്കുമെന്ന് ഉറപ്പിക്കാവുന്നതല്ലേ?
ജനങ്ങളുടെ മനസമാധാനം തകര്‍ത്ത സംഭവമായി സില്‍വര്‍ ലൈന്‍ മാറി. ട്രാക്ക് കടന്നുപോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. പദ്ധതിക്കുവേണ്ടി കല്ലിടുന്നത് കോടതിയലക്ഷ്യമാണ്. കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണെന്നും സുധാകരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.