തിരുവനന്തപുരം: സിൽവർലൈൻ പാതയ്ക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. ബഫർ സോൺ ഇല്ലെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകളെ കോടിയേരി തള്ളി. വിഷയത്തിൽ കെ-റെയിൽ എംഡി കെ.അജിത് പറഞ്ഞത് തന്നെയാണ് ശരിയെന്ന് കോടിയേരി പറഞ്ഞു.
എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർവേക്കെതിരെ കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു.
ആരുടേയും ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ലെന്നും നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമാകും സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സിൽവർലൈൻ പാതയ്ക്ക് ഒരു മീറ്റർ പോലും ബഫർ സോണില്ലെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. എന്നാൽ അതിന് പിന്നാലെ മന്ത്രിയെ തിരുത്തി കെ റെയിൽ എംഡി രംഗത്തെത്തി.
സിൽവർലൈന് പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാകുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം. അതിന് പിന്നാലെയാണ് കോടിയേരിയും എംഡിയെ പിന്തുണച്ച് രംഗത്തെത്തിയത്.
Also Read: സിൽവർലൈൻ: നട്ടാശേരിയിൽ പ്രതിഷേധം, കോഴിക്കോടും ചോറ്റാനിക്കരയിലും കല്ലിടൽ മാറ്റി