തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കി പാർട്ടിക്കുള്ളിലെ ഭിന്നതയും ഘടക കക്ഷികളുടെ കൊഴിഞ്ഞുപോക്കും. എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപിയോട് ഇടഞ്ഞ് സഖ്യമുപേക്ഷിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ മുന്നണി ശക്തപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ശോഭയുമായും ബിഡിജെഎസുമായും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പുനസംഘടനയില്‍ തന്നെ തരംതാഴ്ത്തിയെന്നും ആരുടെയും വിഴുപ്പലക്കാന്‍ താത്പര്യമില്ലെന്നും ശോഭാ സുരേന്ദ്രന് പരസ്യമായി പ്രതികരിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന പോരുമായി രംഗത്തെത്തിയ ശോഭാ സുരേന്ദ്രനൊപ്പം ബിഡിജെഎസ് നീക്കങ്ങള്‍ നടത്തിയാല്‍ അത് ബിജെപിക്ക് വെല്ലുവിളിയാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്.
Read More: കെ.സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ; രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന് പരാതി
കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു. കെ. സുരേന്ദ്രന് തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന് കത്തയച്ചിരുന്നു.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റി ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
അതേസമയം, ശോഭ സുരേന്ദ്രന് ബിഡിജെഎസുമായി ചേര്‍ന്ന് രഹസ്യധാരണയ്ക്ക് ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക പാര്‍ട്ടിയില്‍ ശക്തമാണ്. എന്‍ഡിഎക്കൊപ്പം നിന്നത് പാര്‍ട്ടിക്ക് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ബിഡിജെ.എസ് നേരത്തെ ഉന്നയിച്ചിരുന്നു.
ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് നടത്തുന്ന പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ്.