/indian-express-malayalam/media/media_files/2026/01/25/shashi-tharoor-2026-01-25-09-07-22.jpg)
ശശി തരൂർ (ഫയൽ ചിത്രം)
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. 2016-ൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ ഭരണഘടന തന്റെ 'വിശുദ്ധ ഗ്രന്ഥം' ആണെന്ന് മോദി പറഞ്ഞ കാര്യം തരൂർ ഓർമ്മിപ്പിച്ചു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ ഒരിക്കൽ തള്ളിക്കളഞ്ഞ ആർഎസ്എസ് പോലും ഇപ്പോൾ അത് അംഗീകരിച്ചിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് സാധിച്ചു. ആർഎസ്എസ് ആദർശങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടി അധികാരത്തിൽ വന്നിട്ടും ഭരണഘടനയ്ക്ക് പോറലേൽക്കാതെ നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറി: പിണറായി വിജയൻ
അതേദിവസം തന്നെ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, പാർട്ടിയിൽ തനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്നും അവ നേതൃത്വവുമായി സംസാരിക്കുമെന്നും തരൂർ പറഞ്ഞു. ആഭ്യന്തര ഭിന്നതകൾ മാധ്യമങ്ങളിലൂടെയല്ല, മറിച്ച് സംഘടനയ്ക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ താൻ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, എനിക്ക് എന്റെ പാർട്ടി നേതൃത്വവുമായി സംസാരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അത് ഒരു പൊതുവേദിയിൽ പറയേണ്ടതല്ല... പാർലമെന്റ് സമ്മേളനത്തിനായി ഞാൻ ഡൽഹിയിലേക്ക് പോകും. അവിടെ വെച്ച് എന്റെ ആശങ്കകൾ പാർട്ടി നേതൃത്വത്തെ വളരെ വ്യക്തമായി അറിയിക്കാനും അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും മികച്ചൊരു സംഭാഷണം നടത്താനും എനിക്ക് അവസരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," തരൂർ പറഞ്ഞു.
"കഴിഞ്ഞ 17 വർഷമായി ഞാൻ കോൺഗ്രസിലുണ്ട്. നമുക്ക് അധികം പിന്നിലേക്ക് പോകേണ്ടതില്ല... എന്നെ സംബന്ധിച്ചിടത്തോളം, എന്തൊക്കെ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ അവ പരിഹരിക്കപ്പെടേണ്ടതുണ്ട്, അനുയോജ്യമായ വേദികളിൽ അത് പരിഹരിക്കപ്പെടുകയും ചെയ്യും," അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) വെള്ളിയാഴ്ച ഡൽഹിയിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തിയെങ്കിലും ശശി തരൂർ പങ്കെടുത്തില്ല. ഈ ആഴ്ച ആദ്യം കൊച്ചിയിൽ നടന്ന പാർട്ടിയുടെ മഹാപഞ്ചായത്തിൽ അരങ്ങേറിയ സംഭവങ്ങളിൽ തരൂർ അപമാനിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ വേദിയിലുണ്ടായിരുന്ന നിരവധി നേതാക്കളുടെ പേരുകൾ പരാമർശിച്ചെങ്കിലും തരൂരിന്റെ പേര് ഒഴിവാക്കിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, രാഹുൽ ഗാന്ധി വേദിയിലെത്തുന്നതിന് മുമ്പ് പ്രസംഗം അവസാനിപ്പിക്കാൻ തരൂരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഇല്ലാത്തവർ ഉൾപ്പെടെയുള്ള ആറോളം നേതാക്കൾക്ക് പിന്നീട് സംസാരിക്കാൻ അവസരം ലഭിച്ചു. ഇതിൽ തരൂർ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ പ്രസ്താവന പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയും തരൂരിനുണ്ട്.
Read More: ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us