ശാന്തൻപാറ: റിജോഷ് കൊലപാതക കേസിലെ പ്രതികളായ വസീമും ലിജിയും ചേർന്ന് വിഷം നൽകിയതിനെ തുടർന്ന് മരിച്ച രണ്ടര വയസുകാരി ജൊവാനയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. കൊല്ലപ്പെട്ട റിജോഷിന്റെയും ലിജിയുടെയും മകളാണ് ജൊവാന. തിങ്കളാഴ്ച അർധരാത്രിയോടെയാണ് മൃതദേഹം രാജകുമാരിയിലെത്തിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതോടെ വീട്ടിലെത്തിക്കുകയും പിന്നീട് ശാന്തൻപാറയിലെ ദേവാലയത്തിൽ സംസ്കരിക്കുകയും ചെയ്യും.
റിജോഷ് കൊല്ലപ്പെട്ട ശേഷം ഒന്നാം പ്രതി വസീമിനും മാതാവ് ലിജിക്കുമൊപ്പം ജൊവാനയെ കാണാതായിരുന്നു. ശനിയാഴ്ചയാണ് മൂവരെയും മുംബൈയിലെ ഹോട്ടലിൽ കണ്ടെത്തിയത്. ജൊവാന മരിച്ച നിലയിലും വസീമും ലിജിയും വിഷം ഉള്ളിൽ ചെന്ന് അതീവ ഗുരുതരാവസ്ഥയിലുമായിരുന്നു. ഇരുവരും മുംബൈയിലെ തന്നെ ജെ.ജെ ആശുപത്രിയിൽ ചികിത്സയിലാണ്. ലിജി അപകടനില തരണം ചെയ്തതായും വസീമിനു നേരിയ പുരോഗതി കാണുന്നതായും ആശുപത്രി അധികൃതർ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷാണ് കൊല്ലപ്പെട്ടത്. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് കൊല നടത്തിയതെന്ന വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നിരുന്നു. മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നുമായിരുന്നു വസീം പറഞ്ഞിരുന്നത്.
ചികിത്സയിലുള്ള ലിജിയുടെയും വസീമിന്റെയും ആരോഗ്യനില സാധാരണ ഗതിയിലേക്ക് എത്തിയാൽ മാത്മേ മൊഴിയെടുക്കാൻ സാധിക്കൂ. അതേസമയം കുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതിനു വസീമിനും ലിജിക്കുമെതിരെ പനവേൽ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൊവാനയുടെ മൃതദേഹം റിജോഷിന്റെ സഹോദരന്മാരാണ് ഏറ്റുവാങ്ങിയത്.
കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതാകുന്നത്. പിന്നാലെ നാലാം തിയ്യതി മുതല്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിച്ചശേഷം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.