/indian-express-malayalam/media/media_files/uploads/2023/06/Kerala-VC-Nikhil-Thomas.jpg)
കേരള വിസി മോഹൻ കുന്നുമ്മൽ, നിഖിൽ തോമസ്
തിരുവനന്തപുരം: നിഖിൽ തോമസിന്റേത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചെയർമാൻ മോഹൻ കുന്നുമ്മൽ. കേരളത്തിലെ ഡിഗ്രി രജിസ്ട്രേഷൻ നിഖിൽ റദ്ദാക്കിയിട്ടില്ല. 2017-2020 വരെ നിഖിൽ കായംകുളം എംഎസ്എം കോളേജിൽ ബികോം പഠിച്ചിരുന്നു. അവസാനത്തെ സെമസ്റ്റർ വരെ പരീക്ഷയെഴുതി. കായംകുളം കോളേജിൽ നിഖിലിന് ആവശ്യത്തിന് ഹാജർ ഉണ്ടായിരുന്നു. ഹാജർ ഇല്ലാതെ പരീക്ഷയെഴുതാൻ കഴിയില്ലെന്നും വിസി പറഞ്ഞു.
കേരളയിലെ കോഴ്സ് കാൻസൽ ചെയ്താണ് നിഖിൽ കലിംഗയിൽ പ്രവേശനം നേടിയതെന്ന എസ്എഫ്ഐയുടെ വാദം വിസി തള്ളി. 2018 മുതൽ 2021 വരെ പഠിച്ചത് കലിംഗയിലെന്നാണ് നിഖിൽ പറഞ്ഞത്. കേരളയിലെ ഡിഗ്രി രജിസ്ട്രേഷൻ നിഖിൽ റദ്ദാക്കിയിട്ടില്ല. നിഖിൽ ഒരേ സമയം രണ്ട് റെഗുലർ കോഴ്സുകൾ ചെയ്തെന്നാണ് രേഖകൾ കാണിക്കുന്നത്. ഒരേ സമയം ഛത്തീസ്ഗഡിലും കേരളത്തിലും എങ്ങനെ കോഴ്സ് ചെയ്തുവെന്ന് വിസി ചോദിച്ചു. കേരള സർവകലാശാലയുടെ കൈയ്യിൽ നിഖിൽ പരീക്ഷയെഴുതിയതിനും തോറ്റതിനും രേഖയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിഖിലിന്റെ കലിംഗ സർവകലാശാല സർട്ടിഫിക്കറ്റിൽ ക്രമക്കേടുണ്ടെന്നാണ് സംശയം. മൂന്ന് വർഷം പ്രതിവർഷ കോഴ്സാണ് ചെയ്തതെന്നാണ് നിഖിൽ സമർപ്പിച്ച രേഖയിലുള്ളത്. ഇപ്പോൾ കലിംഗ സർവകലാശാലയിൽ സെമസ്റ്റർ വൈസാണ് പഠനം. അന്നെങ്ങനെ എന്ന് അറിയില്ല. കലിംഗ സർവകലാശാല വെബ്സൈറ്റിൽ ബാങ്കിങ് ഫിനാൻസ് ബികോം ഹോണേർസ് കോഴ്സാണ് പറയുന്നത്. എന്നാൽ ബികോം ബാങ്കിങ് ഫിനാൻസ് എന്ന രേഖയാണ് നിഖിൽ ഹാജരാക്കിയത്. ഇക്കാര്യങ്ങളിൽ വ്യക്തത തേടേണ്ടതുണ്ടെന്നും വിസി വ്യക്തമാക്കി.
കായംകുളം കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിസി പറഞ്ഞു. ആ കോളേജിൽ ബികോമിന് പഠിച്ച് തോറ്റ കുട്ടി എംകോമിന് എത്തിയപ്പോൾ അധ്യാപകർ തിരിച്ചറിഞ്ഞില്ലേ. ബികോം പാസായെന്ന രേഖ കാണിച്ചപ്പോൾ കോളേജ് പരിശോധിച്ചില്ല. കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കലിംഗ സർവകലാശാല സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പറഞ്ഞാൽ വിവരം പൊലീസിനെ അറിയിക്കും. അതല്ല കലിംഗ സർവകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കിൽ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി.
നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജിലെ ഡിഗ്രി പഠനം ഇടയ്ക്ക് വച്ച് നിര്‍ത്തിയെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. നിഖിൽ കായംകുളം കോളജിലെ ഡിഗ്രി കോഴ്സ് റദ്ദാക്കിയിരുന്നുവെന്നും എം.കോം പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ മാധ്യമങ്ങളോട് പറഞ്ഞത്. നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചശേഷമായിരുന്നു ആർഷോ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.