/indian-express-malayalam/media/media_files/uploads/2023/06/Hilal-Babu.png)
എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകാൻ ശുപാർശ ചെയ്തത് സിപിഎം നേതാവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. നേതാവിന്റെ പേര് വെളിപ്പെടുത്തില്ല. അയാളുടെ രാഷ്ട്രീയ ഭാവി പോകുമെന്നതിനാലാണ് പേര് പറയാത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന നേതാവാണ് നിഖിലിനായ് ശുപാർശ ചെയ്തത്. ഇതേ വ്യക്തി ഇതിനു മുൻപും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് വാങ്ങിയിട്ടല്ല പ്രവേശനം നൽകിയത്. വ്യാജസർട്ടിഫിക്കറ്റാണെന്ന് ഇപ്പോഴാണ് മനസിലായത്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വ്യാജ ഡിഗ്രിയിൽ നിഖിലിനെതിരെ നടപടികളുമായി മുന്നോട്ട് പോകുകയാണ് കോളേജും കേരള സർവകലാശാലയും. കേരള സർവകലാശാല കലിംഗ സർവകലാശാലക്ക് മെയിൽ അയച്ചിട്ടുണ്ട്. നിഖിൽ ഹാജരാക്കിയ മുഴുവൻ രേഖകളുടെ പകർപ്പ് കൈമാറുകയും നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നാണ് കലിംഗ രജിസ്ട്രാർ വെളിപ്പെടുത്തിയത്. വാർത്തകൾക്ക് പിന്നാലെ രേഖകൾ പരിശോധിച്ചു. നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2018 മുതൽ 2021 വരെ പഠിച്ചത് കലിംഗ സർവകലാശാലയിലെന്നാണ് നിഖിൽ പറഞ്ഞത്. നിഖിൽ കായംകുളം കോളജിലെ ഡിഗ്രി കോഴ്സ് റദ്ദാക്കിയതിനുശേഷം കലിംഗയിൽ പ്രവേശനം നേടിയെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്‌ഐ കലിംഗ സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ വാദം കേരള സർവകലാശാല വിസി തന്നെ തള്ളിയിരുന്നു.
നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.