/indian-express-malayalam/media/media_files/uploads/2023/06/Nikhil-Thomas.jpg)
നിഖിൽ തോമസ്
കായംകുളം: എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ വെളിപ്പെടുത്തലുമായി കോളേജ് മാനേജർ. നിഖിൽ ബികോം ജയിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാർശയിലാണെന്നാണ് മാനേജർ ഹിലാൽ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്.
പൊളിറ്റിക്കലായിട്ടുള്ള, വേറെ ചില ആളുകളുടെ ശുപാര്‍ശയില്‍ അഡ്മിഷന്‍ കൊടുത്തതാണ്. സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശുപാർശ ചെയ്തത് ആരാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
നിഖിലിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. നിഖിലിന്റെ വിവരങ്ങൾ കോളേജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നും ആർടിഐ വഴി ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ലെന്നുമാണ് കെഎസ്‍യുവിന്റെയും എംഎസ്എഫിന്റെയും ആരോപണം. നിഖിൽ എംകോമിന് ചേർന്ന്ത് മാനേജ്മെന്റ് സീറ്റിലാണെന്നും കോളേജിൽ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്മെന്റ് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.
നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. 2017 ൽ എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നുവെന്നാണ് ആരോപണം.
ആരോപണങ്ങളെ തുടര്‍ന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താനും സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.