/indian-express-malayalam/media/media_files/uploads/2018/07/Abhimanyu.jpg)
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിനെ ഇന്നലെ രാത്രിയാണ് ഒരു സംഘം മഹാരാജാസ് കോളേജ് ഹോസ്റ്റലിന് മുന്നിൽ വച്ച് കുത്തിയത്. സംഭവത്തിൽ മൂന്ന് പേർ എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ബിലാൽ, ഫറൂഖ്, റിയാസ് എന്നീ മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ 20 ഓളം പേരാണ് സംഘടിച്ചെത്തി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. പുറകിലൂടെ ചെന്ന് കുത്തുകയായിരുന്നുവെന്നാണ് സംഭവം കണ്ടുനിന്നവരുടെ മൊഴി. പത്ത് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലുളള മൂന്ന് പേരും അക്രമി സംഘത്തിലുണ്ടായിരുന്നവരാണ്. കേസിൽ പത്ത് പേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഈ സമയത്ത് സംഘം ഇവിടെയെത്തിയത്.
കോട്ടയം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥി അർജുനും ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി വട്ടവട സ്വദേശിയാണ് അഭിമന്യു. കുത്തേറ്റ അഭിമന്യുവിനെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അർജുൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us