ആലപ്പുഴ: മതവിശ്വാസത്തെ വിമർശിച്ചുവെന്ന വിമർശനത്തെ തുടർന്ന് കേരള സ്കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ച “കിത്താബ്” നാടകം സംസ്ഥാനം മുഴുവൻ അവതരിപ്പിക്കാൻ തയ്യാറെന്ന് എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ആണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
“അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും” എന്നാണ് സച്ചിൻ ദേവിന്റെ കുറിപ്പ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാടക വേദിക്ക് മുന്നിലിരുന്ന് “കിത്താബി”ൽ കഥാപാത്രങ്ങളായ വിദ്യാർത്ഥികൾ കരഞ്ഞത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നിലപാട് അറിയിച്ചത്. “അടച്ചു വെക്കേണ്ടതല്ല , തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്..
കിത്താബിന്റെ ചർച്ചകൾ കോഴിക്കോട് ജില്ല കലോത്സവവേദിയിൽനിന്നും തുടങ്ങിയപ്പോൾ തന്നെ അർത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങൾ.. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേർക്കുന്നു…. വിദ്യാർത്ഥികൾ അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും.. ഒപ്പം ആവിഷക്കാര(ആവിഷ്‌കാര) സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ഇനിയും ഏറ്റെടുക്കും,” എന്നാണ് സച്ചിൻ ദേവ് കുറിച്ചത്.
വടകരയിൽ നടന്ന കോഴിക്കോട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നാടകമാണ് കിത്താബ്. കോഴിക്കോട് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ നാടകം മുസ്ലിം മതവിശ്വാസത്തിന് എതിരാണെന്നായിരുന്നു വിമർശനം.
ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശ്ശേരിയാണ് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി ‘കിത്താബ്’ എന്ന നാടകം സംവിധാനം ചെയ്തത്. മുക്രിയുടെ മകളായ പെൺകുട്ടിക്ക് പളളിയിൽ ബാങ്ക് വിളിക്കണമെന്ന് ആഗ്രഹം തോന്നുന്നതിനെ അടിസ്ഥാനമാക്കിയാണ് കഥ. എന്നാൽ ഈ ആഗ്രഹത്തിന് മേലെ ആചാരങ്ങളും വിശ്വാസങ്ങളും ഉയർത്തുന്ന തടസങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്.
നാടകത്തിലെ സംഭാഷണങ്ങളിൽ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് എസ്‌ഡിപിഐ വടകര മണ്ഡലം കമ്മിറ്റി കലോത്സവത്തിന്റെ പ്രധാന വേദിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗ് -എംഎസ്എഫ് പ്രവർത്തകർ മേമുണ്ട സ്കൂളിലെ വിദ്യാർത്ഥികളെ ആക്രമിച്ചിരുന്നു.
‘കിത്താബ്’ മതവിരുദ്ധമെന്ന് ആരോപണം; വിദ്യാർത്ഥികളെ തല്ലിച്ചതച്ചു
വടകരയിലെ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയിലേക്ക് പോവുകയായിരുന്ന മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ ആദര്‍ശ് (17), അഭിജിത്ത് (17), യാദവ് (17) എന്നിവർക്കാണ് മർദ്ദനമേറ്റത്. മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളുടെ ഫോട്ടോ അടക്കം മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന് താഴെ പ്രതിഷേധവും പിന്തുണയും അറിയിച്ച് കമന്റുകൾ വന്നിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ നേർക്ക് ഭീഷണികൾ കനത്തതോടെയാണ് നാടകം പിൻവലിക്കാൻ സ്കൂൾ തയ്യാറായത്. ഇതോടെ കോഴിക്കോട് ജില്ല കലോത്സവത്തിൽ രണ്ടാമതെത്തിയ നാടകമാണ് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ചത്.