തിരുവനന്തപുരം: സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളജുകളിലും 11 ലക്ഷം രൂപ ഫീസ് ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബാങ്ക് ഗ്യാരണ്ടി കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം ഒരു വിദ്യാര്‍ത്ഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റി കഴിയുന്നതും വേഗത്തില്‍ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളജുകളിലും 11 ലക്ഷം രൂപ ഫീസ് ഈടാക്കാനാണ് സുപ്രീംകോടതി വിധിയില്പ്രസ്താവിച്ചത്. 5 ലക്ഷത്തിന് മുകളിലുളള തുകയ്ക്ക് ബാങ്ക് ഗ്യാരന്റി തന്നെ നൽകണം. ബാങ്ക് ഗ്യാരന്റി 15 ദിവസത്തിനകം നൽകണം. ബോണ്ട് നൽകിയാൽ മതിയെന്ന ഹൈക്കോടതിവിധി സുപ്രീംകോടതി തളളി. സർക്കാരുമായി കരാർ ഒപ്പിട്ട കോളജുകളിലും 11 ലക്ഷം ഫീസ് ഏർപ്പെടുത്തി. മാനേജുമെന്റുകളുടെ വാദം അംഗീകരിച്ച കോടതി സംസ്ഥാന സർക്കാരിന്റെ പുനഃപരിശോധന അപേക്ഷ തളളുകയായിരുന്നു.
പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കെഎംസിടിക്കും ശ്രീനാരായണകോളജിനും കോടതി നല്കിയ അനുമതി പുന:പരിശോധിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. പതിനൊന്ന് ലക്ഷം രൂപ ഫീസ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാകില്ലെന്നായിരുന്നു കേരളത്തിന്റെ പ്രധാന വാദം.
രണ്ട് കോളജുകള്‍ക്ക് മാത്രം പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. മെഡിക്കൽ പ്രവേശനം ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.