/indian-express-malayalam/media/media_files/2026/02/21/dr-lalithabika-alpy-md-clge-2026-02-21-07-50-04.jpg)
ഡോ. ലളിതാംബിക
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവർത്തിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ഈ ശസ്ത്രക്രിയയിൽ ഡോക്ടർ ലളിതാംബിക നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും ഇന്നലെ നൽകിയ വിശദീകരണം. യഥാർഥത്തിൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ, അന്നത്തെ ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരെയൊന്നും പ്രതിചേർക്കാതെ വകുപ്പ് മേധാവിയെ മാത്രം പ്രതിയാക്കിയത് വിചിത്രമായ നടപടിയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
Also Read:അഞ്ച് വർഷത്തെ നരകയാതന; വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും പോലീസിന് റിപ്പോർട്ട് കൈമാറുമെന്നും ആരോഗ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യവകുപ്പിൻ്റെ സർവീസിലുള്ള രണ്ടുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസിൻ്റെ കേസ് രജിസ്റ്റർ ചെയ്തുള്ള നടപടി വന്നിരിക്കുന്നത്.
ഇന്ന് ഉഷയുടെ ശസ്ത്രക്രിയ നടക്കാനിരിക്കുകയാണ്. വയറ്റിനുള്ളിലെ ഉപകരണം പുറത്തെടുത്ത് നടത്തുന്ന പരിശോധനയിൽ അത് വണ്ടാനം മെഡിക്കൽ കോളജിൻ്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ പോലീസിന് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കേണ്ടി വരും.
ആരോഗ്യവകുപ്പിൻ്റെ റിപ്പോർട്ട് കൂടി വരുമ്പോൾ കൂടുതൽ പേർ പ്രതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും വണ്ടാനം മെഡിക്കൽ കോളജിലെ ഗുരുതരമായ ഈ വൈദ്യശാസ്ത്ര വീഴ്ചയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Read More: വിവാഹ വാഗ്ദാനം നൽകി ഇരുപതിലേറെ യുവതികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us