/indian-express-malayalam/media/media_files/2026/01/08/students-school-bag-2026-01-08-21-09-34.jpg)
എഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിർണ്ണായകമായ ചില മാറ്റങ്ങൾകൂടി യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതും 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികൾ എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് ഇന്നു ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണെന്നും അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
"നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത് നിർണ്ണായകമായ ചില മാറ്റങ്ങൾ കൂടി യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി.
രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്:-
1. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക: വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾ.
2.'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികൾ: എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുക.
ഈ വിഷയങ്ങൾ പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി-യെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടാണ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തത്.
Also Read: ആലപ്പുഴ തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ച് മെഡിറ്ററേനിയൻ കമ്പനി
ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണ്. അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us