/indian-express-malayalam/media/media_files/uploads/2018/11/kt-jaleel1.jpg)
തിരുവനന്തപുരം: എയ്‌ഡഡ് കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ പരാതി. അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വിസിക്ക് നിർദേശം നൽകിയെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാന്‍ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദേശം നൽകിയത് ചട്ടലംഘനമണെന്നാണ് ആരോപണം. നേരത്തെ സർവകലാശാല നിരസിച്ച അപേക്ഷയ്ക്കായി വീണ്ടും ഇടപെട്ടതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണറെ സമീപിച്ചിരിക്കുന്നത്. അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനും പ്രിന്‍സിപ്പലുമായ ഡോ. ഫാ.വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാന്‍ നീക്കം. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്‌മെന്റിന്റെ അപേക്ഷ പരിഗണിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ ജനുവരി ഏഴിന് അദ്ദേഹത്തിന്റെ തന്നെ ചേംബറിൽ പ്രത്യേകം യോഗം ചേര്‍ന്നു എന്നാണ് പരാതി. അപേക്ഷകനെ കൂടി ഉൾപ്പെടുത്തിയായിരുന്നു യോഗം.
Read More: കോവിഡ്: രാജ്യത്ത് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുറവ്
നേരത്തെ ഈ അപേക്ഷ സർവവകലാശാല നിരസിച്ചിരുന്നു. എന്നാൽ അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതിൽ ഉചിതമായ നടപടി സ്വീകരിക്കാനാണ് മന്ത്രി കേരള സർവകലാശാലയ്ക്ക് നിർദേശം നൽകിയത്.
ഒരു പഠന വിഭാഗത്തിൽ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ, ഇത് മറികടക്കാൻ മന്ത്രി തന്നെ ഇടപെട്ട് യോഗം വിളിച്ച് സർവകലാശാലയ്ക്ക് നിർദേശം നൽകിയെന്ന് പരാതിയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.