കോട്ടയം: അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ആക്രമണ ഭീഷണിയുമായി സംഘപരിവാര്‍ അനുഭാവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദീപ നിശാന്തിനെതും കുടുംബത്തെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. കേരള ഹിന്ദു രക്ഷാ സേന എന്ന സീക്രട്ട് ഗ്രൂപ്പിലിട്ട പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് പുറത്ത് വന്നത്. ദീപാ നിശാന്തിനെ ശാരീരികമായി പോറലേല്‍പ്പിക്കാന്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ആരുമില്ലേ എന്ന് ചോദിച്ചു കൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
തലവെട്ടാനോ കൊല്ലാനോ ഞാന്‍ പറയുന്നില്ല മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ എങ്കിലും ചെയ്തു കൂടെ? ഇതിന് വധശിക്ഷ ഒന്നുംകിട്ടില്ലെലോ, കൂടി പോയാല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യും ഫോട്ടോ മോര്‍ഫ് ചെയ്താലും ഇത്രയൊക്കയെ നടക്കു. പോസ്റ്റിട്ടയാൾ പറയുന്നു.
തുടര്‍ന്ന് കുടുംബാഗങ്ങളെ അതി ക്രൂരമായി ആക്രമിക്കാനും ഇയാള്‍ പറയുന്നുണ്ട് അവളുടെ കുടുംബത്തിലെ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കണം മാതാപിതാക്കളെ പെരുവഴിയിലിട്ട് തുണിയുരിയാനും അപമാനിക്കാനും ഈ ഗ്രൂപ്പിലൂടെ അനില്‍ കുമാര്‍ എന്നയാൾ പറയുന്നത്. നൂറ് രൂപക്ക് വേണ്ടി ആരെയെങ്കിലും കൊല്ലാന്‍ തയ്യാറുള്ള ബീഹാറികള്‍ നാട്ടില്‍ ഉണ്ടെന്നും കേരളത്തില്‍ ഉള്ളവരോട് ചിന്തിക്കാനും ഇയാള്‍ ആഹ്വാനം ചെയ്യുന്നു.
എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി ചിത്രം പുനരാവിഷ്കരിച്ച് കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ രംഗത്തെത്തിയതിനെ തുടര്‍ന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വ്യാപക വിദ്വേഷ കാമ്പയിനുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദീപയുടെ ചിത്രം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.