/indian-express-malayalam/media/media_files/uploads/2018/11/dysp-harikumar.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന്റെ മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. ഡിവൈഎസ്പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ഹരികുമാർ കല്ലമ്പലത്തെ വീട്ടിലെത്തിയത്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിക്കെതിരെ അന്വേഷണം ശക്തമായി തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ് ആരാണ് വച്ചതെന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിലാണ് വാടാത്ത പൂവ് കണ്ടെത്തിയത്. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാര്‍ തന്നെ വച്ചതാകാം ഈ പൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സമീപത്തെ ചെടിയില്‍ നിന്ന് വീണതാവാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു ആത്മഹത്യ കുറിപ്പില്‍ ഹരികുമാര്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലമ്പലത്തെ വീട്ടില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. 'സോറി, ഞാന്‍ പോകുന്നു. എന്റെ മകനെ കൂടി ചേട്ടന്‍ നോക്കിക്കോണം,' എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
തേങ്ങ കൂട്ടി ഇട്ടിരുന്ന മുറിയിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം ധരിച്ച പാന്റ്സിന്റെ പോക്കറ്റില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഹരികുമാർ കീഴടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് കേസിലെ രണ്ടാംപ്രതിയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീട്ടിൽ ഇവരെത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.
സംഭവശേഷം കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുമ്പോൾ ഉപയോഗിച്ച കാർ അവിടെ ഉപേക്ഷിച്ചശേഷം അവിടെ നിന്ന് അംബാസിഡർ കാറിൽ രക്ഷപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന് ഹരികുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരികുമാറിന് മേൽ കീഴടങ്ങാനുള്ള സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇയാൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ രതീഷും കേസിലെ രണ്ടാം പ്രതി ബിനുവിന്റെ മകനും ഇന്നലെ അറസ്റ്റിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.