കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. കൊലപാതകത്തിനു പിന്നിൽ സ്ഥലം എംഎൽഎ പി.വി.ശ്രീനിജൻ ആണെന്നും എംഎൽഎയെ ഒന്നാം പ്രതിയാക്കണമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു ട്വന്റി ട്വന്റി പ്രവർത്തകനും ആരെയും ആക്രമിച്ചതായി കേസില്ല. പക്ഷെ ഞങ്ങളുടെ നൂറുകണക്കിന് പ്രവർത്തകർ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജൻ എംഎല്‍എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു.
പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. അതിനു തടസം നിന്നു കഴിഞ്ഞപ്പോള്‍ എല്ലാവരും പ്രതിഷേധിക്കാമെന്നു പറഞ്ഞു. അക്രമരാഷ്ട്രീയത്തിന് എതിരായ ഞങ്ങള്‍ ഇതിന് ഗാന്ധിയൻ സമീപനമാണ് സ്വീകരിച്ചത്.
ട്വന്റി ട്വന്റിയുടെ സജീവ പ്രവർത്തകനാണ് ദീപു. അന്നേ ദിവസം ലൈറ്റ് അണയ്ക്കുന്ന കാര്യം ഓർമിപ്പിക്കുന്നതിനായി വീടുകൾ കയറി ഇറങ്ങുമ്പോൾ, അക്രമികൾ മുൻകൂട്ടി പ്ലാൻ ചെയ്ത് പതുങ്ങി ഇരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ എത്താൻ 15 മിനിറ്റ് എടുത്തു. അപ്പോഴും മർദനം തുടരുകയായിരുന്നു.
പ്രൊഫഷണൽ രീതിയിൽ നടത്തിയിട്ടുള്ള കൊലപാതകമാണിത്. കാരണം പുറമെ ഒരു പരുക്കും കാണാനില്ല. ആന്തരിക അവയവങ്ങൾക്ക് മുഴുവൻ ക്ഷതമേൽപ്പിച്ചു. മര്‍ദനത്തിന് ശേഷം പൊലീസിൽ കേസ് കൊടുത്താൽ കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേ ദിവസം വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി.
കൃത്യം നടത്തുന്നതിന് മുൻപും ശേഷവും എംഎല്‍എയുമായി പ്രതികൾ ചർച്ച നടത്തി. ഗൂഢാലോചന നടത്തി. അഞ്ചാം തീയതിക്കും 12-ാം തീയതിക്കും ഇടയിലാണ് ഗൂഢാലോചന നടത്തിയത്. കേസില്‍ പി.വി.ശ്രീനിജന് എംഎല്‍എയെ ഒന്നാം പ്രതിയാക്കണമെന്നും എംഎൽഎയുടെ ഗുണ്ടകളെ ഇറക്കി വിട്ടിരിക്കുകയാണെന്നും സാബു എം.ജേക്കബ് ആരോപിച്ചു.
അക്രമികളുടെയും കൊലയാളികളുടെയും നാടായി കേരളം മാറി. ആക്രമിച്ചുവെന്ന് ആശുപത്രിയിൽ വച്ച് ദീപു തന്നെ മൊഴി നൽകിയിട്ടുണ്ട്. എംഎൽഎയുടെയും പ്രതികളുടെയും ഫോൺ പരിശോധിക്കണമെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം, വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു എം.ജേക്കബ് ഉന്നയിക്കുന്നതെന്ന് ശ്രീനിജൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കേസിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. ആരോപണങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. വേണമെങ്കിൽ ഫോണും പരിശോധിച്ചോട്ടെ. അതിലൊന്നും ഭയമില്ലെന്നും എംഎൽഎ പറഞ്ഞു.
Also Read: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്; സംസ്കാരം വൈകുന്നേരം
അതേസമയം, ദീപുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം. തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം കാക്കനാട് അത്താണിയിലെ ശ്മശാനത്തിൽ സംസ്കരിക്കും.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പുതുക്കുന്നതിനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ എംഎൽഎ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ദീപുവിന് മര്‍ദനേറ്റത്. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവേയാണ് ദീപുവിന്റെ മരണം.
ദീപുവിന്റെ മരണത്തിനു പിന്നാലെ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്വന്റി ട്വന്റി മുന്നോട്ട് വന്നിരുന്നു. ഇന്നലെ എംഎൽഎ നടത്തിയ പ്രതികരണവും ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ എംഎൽഎ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കളും ട്വന്റി ട്വന്റി ഭാരവാഹികളും ഉയർത്തിയത്.