/indian-express-malayalam/media/media_files/uploads/2018/10/Rahul-Eeshwar.jpg)
രാഹുൽ ഈശ്വർ
കൊച്ചി: ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാൽ ക്ഷേത്രം ചോരവീഴ്ത്തി അശുദ്ധമാക്കാൻ ആളെ നിർത്തിയിരുന്നുവെന്ന് രാഹുൽ ഈശ്വർ. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
"ക്ഷേത്രത്തില്‍ ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ വരെ സന്നദ്ധമായി 20 വിശ്വാസികള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്ന് ദിവസം അടച്ചിടണം. നവംബര്‍ അഞ്ചിന് ക്ഷേത്രം തുറക്കുമ്പോള്‍ നാമജപവുമായി വിശ്വാസികള്‍ ഗാന്ധിമാര്‍ഗ സമരവുമായി സന്നിധാനത്തുണ്ടാകും. വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കൈമുറിച്ച് ചോരവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ തയ്യാറുള്ളവരും ഈ ദിവസങ്ങളിൽ ഉണ്ടാകും," രാഹുൽ ഈശ്വർ പറഞ്ഞു.
"ക്ഷേത്രം അടക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമാണ്. ആചാര ലംഘനമുണ്ടായാല്‍ ക്ഷേത്രമടക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിലാണ് ചുമതല. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്കാണ് ചുമതല," രാഹുൽ പറഞ്ഞു.
"ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാതി സ്പര്‍ദ്ധ വളര്‍ത്തുകയാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പരാജയപ്പെട്ടത് സ്വാമി അയ്യപ്പന് മുന്നിലാണ്. സവര്‍ണ്ണ അവര്‍ണ്ണ വിഭാഗങ്ങളെന്ന് വേര്‍തിരിച്ച് മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്." ജാതി കാർഡ് ഇറക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ജാതിസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
റിവ്യൂ ഹർജി നല്‍കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ബാധ്യതയാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമമുണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും രാഹുല്‍ പറഞ്ഞു. സന്നിധാനത്തു നിന്ന് മൂന്ന് ദിവസത്തേക്ക് തന്നെ മാറ്റിനിര്‍ത്താനാണ് പൊലീസ് കളളക്കേസ് ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടാര്‍പോളിന്‍ ഇട്ടുമറച്ച കൂട്ടില്‍ നിര്‍ത്തിയാണ് തന്നെ സന്നിധാനത്തു നിന്നും താഴെയിറക്കിയത്. ശബരിമല തന്ത്രി, പരികര്‍മ്മി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മലയരയ വിഭാഗങ്ങളില്‍ പെട്ടവര്‍ വരുന്നതിന് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.