scorecardresearch
Latest News

Sabarimala LIVE: ശബരിമലയിൽ നിരോധനാജ്ഞ; തീർത്ഥാടകർക്ക് ബാധകമല്ലെന്ന് ജില്ലാ കലക്ടർ

Sabarimala Temple in Kerala Opening Today LIVE Updates: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നു വൈകിട്ട് തുറക്കാനിരിക്കെ നിരവധി സ്ത്രീകളാണ് വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായി എത്തുന്നത്

Sabarimala LIVE: ശബരിമലയിൽ നിരോധനാജ്ഞ; തീർത്ഥാടകർക്ക് ബാധകമല്ലെന്ന് ജില്ലാ കലക്ടർ

Kerala Sabarimala Temple Opening LIVE: പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമം. നിലയ്ക്കലിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി.

മാധ്യമപ്രവർത്തകർക്കുനേരെ വ്യാപകമായ രീതിയിൽ ആക്രമണം ഉണ്ടായി. ചാനൽ റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും ആക്രമിച്ചു. വനിത മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു. ക്യാമറകളും ചാനലുകാരുടെ വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു.

ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് ദർശനത്തിന് എത്തിയ സ്ത്രീകളെ പ്രതിഷേധക്കാർ മടങ്ങി അയച്ചു. ചേർത്തലയിൽനിന്നും ദർശനത്തിനെത്തിയ ലിബിയെ പ്രതിഷേധക്കാർ പത്തനംതിട്ട ബസ് സ്റ്റാന്റിൽ തടഞ്ഞു. ഇവരെ പിന്നീട് പൊലീസെത്തി സ്റ്റേഷനിലെത്തിച്ചു. സുരക്ഷ ഒരുക്കാൻ പൊലീസ് തയ്യാറാകാത്തതോടെ ലിബി ദർശനം നടത്താൻ കഴിയാതെ മടങ്ങി. ആന്ധ്രയിൽനിന്നും എത്തിയ 40 കാരിയായ മാധവിക്കും ദർശനം നടത്താൻ കഴിഞ്ഞില്ല. കുടുംബത്തോടൊപ്പമാണ് മാധവി ദർശനത്തിനായി എത്തിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മാധവിയും കുടുംബവും മടങ്ങുകയായിരുന്നു.

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നു വൈകിട്ട് തുറക്കാനിരിക്കെ നിരവധി സ്ത്രീകളാണ് വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് പോകാനായി എത്തുന്നത്. ഇവരെയെല്ലാം പ്രതിഷേധക്കാർ തടയുകയാണ്.

സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലിൽ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കിയെങ്കിലും സമരക്കാർ വീണ്ടും സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് എഡിജിപി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കിയത്. പന്തൽ പൊളിക്കുന്നത് തടയാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തുടർന്ന് സമരക്കാർ ചിതറിയോടി. നിലയ്ക്കലിലേക്കും പമ്പയിലേക്കും നിരവധി പ്രതിഷേധക്കാർ എത്തിക്കൊണ്ടിരിക്കുന്നു. പ്രതിഷേധക്കാരിൽ കൂടുതലും സ്ത്രീകളാണ്.

Sabarimala Temple in Kerala Opening Today LIVE Updates:

8.20 pm: നിലയ്ക്കലിൽ ഇന്നുണ്ടായ അക്രമ സംഭവങ്ങളിൽ ദേശീയ മാധ്യമങ്ങളിലെ ജീവനക്കാരായ ഏഴ് വനിത മാധ്യമപ്രവർത്തകർ അക്രമ സംഭവങ്ങൾക്ക് ഇരയാകേണ്ടി വന്നു. വനിത മാധ്യമപ്രവർത്തകരെ അക്രമികൾ തിരഞ്ഞുപിടിച്ച് ഉപദ്രവിച്ചതായി ഡൽഹി ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് എസ് കെ പാണ്ഡെയും ജനറൽ സെക്രട്ടറി സുജാത മനോകും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. അക്രമി സംഘത്തിന് നായകത്വം വഹിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കേരള സംസ്ഥാന സർക്കാരിനോട് തങ്ങൾ ആവശ്യപ്പെടുന്നതായും അവർ പറഞ്ഞു.

8.00 pm: “മുഖം മൂടിക്കെട്ടി കുറുവടികളുമായി ശബരിമലയിലേക്കുള്ള ശരണവഴിയിൽ നിരന്ന ഇവർ സംഘപരിവാർ ക്രിമിനലുകൾ മാത്രം. തത്വമസിയെന്ന സന്ദേശം ഇവരുടെ ചെവിയിലോതിയിട്ട് കാര്യമില്ല.” മന്ത്രി കടകംപളളി സുരേന്ദ്രൻ ഫെയ്‌സ്ബുക് പേജിൽ എഴുതിയത്

7.40 pm: ശബരിമലയിലെ പൊലീസ് അതിക്രമത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. നിരോധനാജ്ഞ ഭക്തർ ശബരിമലയിലേക്ക് വരുന്നത് തടയാനാണെന്നും, നാളെ ഹർത്താലിന് ബിജെപി പിന്തുണ നൽകുമെന്നും പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.

7.15 pm: നിലയ്ക്കലില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പൊലീസുകാര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. നിലയ്ക്കലിൽ സ്ഥിതി ശാന്തമായെങ്കിലും വനമേഖലയിൽ കൂടുതൽ പേർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സംശയം.

6.45 pm: ശബരിമലയിലേക്ക് ഇപ്പോൾ തന്നെ യുവതികൾ പോകുന്നതെന്തിനെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി. ഇത് സർക്കാരിനെ കുഴപ്പത്തിലാക്കാനാണോയെന്നും അവർ ചോദിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും അവർ വിശദീകരിച്ചു.

6.30 pm: അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. അക്രമികളെ അഴിഞ്ഞാടാൻ പൊലീസ് അനുവദിയ്ക്കില്ല. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

5.50 pm: തീർത്ഥാടകർക്ക് നേരെയുളള അക്രമം അനുവദിക്കാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ആർഎസ്എസ് കരുതിക്കൂട്ടി ചെയ്ത അക്രമമാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ട്. സ്ത്രീപ്രവേശനത്തെ നേരത്തെ അനുകൂലിച്ചവരാണ് ഇപ്പോൾ അക്രമത്തിന് നേതൃത്വം നൽകുന്നത്. അക്രമങ്ങൾക്കുനേരെ കൈയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് മന്ത്രി പറഞ്ഞു

5.40 pm: മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. അക്രമികളെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി

5.30 pm: പമ്പയിലും നിലയ്ക്കലും ഇലവുങ്കലും സന്നിധാനത്തും നാളെ നിരോധനാജ്ഞ. 30 കിലോമീറ്ററോളം പ്രദേശത്ത് പ്രതിഷേധങ്ങൾ അനുവദിക്കില്ല. ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്ന് ജില്ലാ കലക്ടർ

5.15 pm: സന്നിധാനത്ത് ഭക്തജനത്തിരക്ക്. ആയിരക്കണക്കിന് ഭക്തരാണ് അയപ്പദർശനത്തിനായി സന്നിധാനത്ത് എത്തിയത്

4.55 pm: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഭക്തർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി

4.35 pm: പമ്പയിലും നിലയ്ക്കലിലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

4.25 pm: നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുന്നു. പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിയുന്നു

3.55 pm: ഏഷ്യാനെറ്റ് ന്യൂസിന്റെ ഡിഎസ്എൻജി പ്രതിഷേധക്കാർ തകർത്തു. എൻഡിടിവിയുടെ റിപ്പോർട്ടർ സ്നേഹ കോശിയെ കൈയ്യേറ്റം ചെയ്തു

3.40 pm: നിലയ്ക്കലിൽ വീണ്ടും സംഘർഷാവസ്ഥ. പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി

3.30 pm: രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു. പമ്പ പൊലീസാണ് കസ്റ്റഡിയിലെടുത്തത്

3.20 pm: ശബരിമലയിൽ ദർശനത്തിനെത്തിയ ചേർത്തല സ്വദേശിനി ലിബി മടങ്ങി. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് ദർശനം നടത്താതെ ലിബി മടങ്ങിയത്

3.15 pm: പമ്പയിലും നിലയ്ക്കലുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. രണ്ട് എസ്‌പിമാർ, നാലു ഡിവൈഎസ്പിമാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻതന്നെ ഇവിടെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. 11 സർക്കിൾ ഇൻസ്പെക്ടർമാർ, 33 സബ് ഇൻസ്പെക്ടർമാർ, വനിതകൾ ഉൾപ്പെടെ 300 പൊലീസുകാരെയും ഉടൻ നിയോഗിക്കും

3.05 pm: നിലയ്ക്കലിൽ മാധ്യമപ്രവർത്തകർക്ക് നേരെ സംഘടിത ആക്രമണം. മാധ്യമങ്ങളുടെ ക്യാമറയും വാഹനങ്ങളും അടിച്ചു തകർത്തു. റിപ്പോർട്ടർ ടിവിയുടെ ക്യാമറ അടിച്ചു തകർത്തു. ആജ് തക് ചാനലിലെ വനിത റിപ്പോർട്ടർക്ക് കല്ലേറിൽ പരുക്ക്

2.55 pm:

2.40 pm: നിലയ്ക്കലിൽ വ്യാപകം അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ കൈയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് മന്ത്രി പറഞ്ഞു

2.15 pm: നിലയ്ക്കലിൽ പൊലീസുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുകയാണ്

1.55 pm: പത്തനംതിട്ടയിൽനിന്നും പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽനിന്നും രണ്ടു യുവതികളെയും ആറു വനിത പൊലീസുകാരെയും ബലം പ്രയോഗിച്ച് ബസ്സിൽനിന്നും ഇറക്കി വിട്ടു. അന്യ സംസ്ഥാനത്തുനിന്നും ശബരിമലയിൽ ദർശനത്തിനെത്തിയതായിരുന്നു യുവതികൾ

1.45 pm: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കി. നിലയ്ക്കൽ സമരത്തിലൂടെ എന്തെങ്കിലും കിട്ടുമെന്ന മോഹമാണ് ശ്രീധരൻ പിളളയ്ക്ക്. ശബരിമലയിൽ വിധി നടപ്പിലാക്കാനേ സർക്കാരിന് കഴിയൂവെന്ന് മന്ത്രി

1.40 pm: നിലയ്ക്കലിൽ ന്യൂസ് 18 ചാനലിന്റെ വാഹനം പ്രതിഷേധക്കാർ അടിച്ചു തകർത്തു. നേരത്തെ റിപ്പബ്ലിക് ടിവിയുടെ വാഹനവും പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു

1.30 pm: നിലയ്ക്കലിൽ പ്രതിഷേധം കടുപ്പിച്ച് സംഘടനകൾ. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം

1.20 pm: കേരളത്തെ കലാപഭൂമിയാക്കാനുളള സമരം ഭൂഷണമല്ലെന്ന് എസ്എൻഡിപി. ഇത് താങ്ങാനുളള ശക്തി പ്രളയാനന്തര കേരളത്തിനില്ലെന്ന് എസ്എൻഡിപിയുടെ പ്രമേയം

1.10 pm: ശബരിമല ക്ഷേത്രത്തിൽ യുവതികൾ കയറിയാൽ ക്ഷേത്രം അടച്ചിടുന്നതോ പരിഹാര ക്രിയയോ പരിഹാരമല്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പൂജ മുടക്കുന്നത് ആചാര ലംഘനമാണ്.

1.02 pm: ശബരിമലയിലെ സാഹചര്യം കോൺഗ്രസ് ഹൈക്കമാൻഡ് മനസ്സിലാക്കിയിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഹൈക്കമാൻഡിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശ്രമിക്കും. സമരം ചെയ്യാതെ ബിജെപി ഓർഡിനൻസ് ഇറക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് സുധാകരൻ പറഞ്ഞു

12.50 pm: അയ്യപ്പനെ വിശ്വാസമില്ലാത്തവരാണ് സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. സമരം ചെയ്യുന്നവർ ഭക്തിയില്ലാത്തവരാണ്.

12.45 pm: ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരായ സമരം അനാവശ്യമെന്ന് മന്ത്രി കെ.കെ.ശൈലജ. സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തെ കലാപഭൂമിയാക്കാനുളള പ്രവർത്തനങ്ങളിൽനിന്നും സമരക്കാർ പിൻവാങ്ങണം

12.43 pm: നിലയ്ക്കലിൽ സ്ത്രീകളുടെ പ്രതിഷേധം

12.40 pm: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ എത്ര പ്രതിഷേധം ഉയർന്നാലും തീരുമാനത്തിൽനിന്നും മാറ്റമില്ലെന്ന് തൃപ്തി ദേശായി. നവംബറിൽ ദർശനത്തിനാണ് എത്താനാണ് തീരുമാനം. ഇന്നത്തെ സ്ഥിതിഗതികൾ നോക്കിയശേഷം സന്ദർശനത്തിനെത്തുന്ന ദിവസം അറിയിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു

12.35 pm: ശബരിമല പൊലീസിന്റെ ആത്മസംയമനം ബലഹീനതയായി കാണേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയാണുളളതെന്നും കോടിയേരി

12.30 pm: ശബരിമലയിൽ വിശ്വാസികൾക്ക് ദർശനം നടത്താനുളള എല്ലാ സൗകര്യവും ഒരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. വിശ്വാസികളെ തടയുന്ന സമരക്കാർക്ക് അയ്യപ്പദോഷമുണ്ടാകും. സമരം താനെ കെട്ടടങ്ങുമെന്നും ജയരാജൻ പറഞ്ഞു

12.25 pm: ശബരിമലയിലെ ആചാരങ്ങൾ പാലിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പ്രതിഷേധക്കാർക്ക് പ്രാർത്ഥനാ പിന്തുണയുണ്ടെന്നും തന്ത്രി

12.20 pm: വനിതാ മാധ്യമപ്രവർത്തകയെ നിലയ്ക്കലിൽ ബസിൽനിന്നും ഇറക്കിവിട്ടു. ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിതയെയാണ് ബസിൽനിന്നും ഇറക്കിയത്

12.10 pm: പമ്പയിൽ പന്തളം രാജകുടുംബാംഗങ്ങളെയടക്കം അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധം. ശരണമന്ത്രങ്ങളുമായി പ്രതിഷേധക്കാർ രംഗത്ത്

12.01 pm: കോഴിക്കോട് ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ചേർത്തല സ്വദേശി അർച്ചനെയാണ് സ്വകാര്യ സ്ഥാപനം പിരിച്ചുവിട്ടത്

11.55 am: നിലയ്ക്കലിൽ റിപ്പബ്ലിക് ചാനലിന്റെ വാഹനം പ്രതിഷേധക്കാർ അടിച്ചു തകർത്തു

11.50 am: നിലയ്ക്കലിൽ വനിതാ മാധ്യമപ്രവർത്തകയ്ക്കുനേരെ കൈയ്യേറ്റശ്രമം

11.45 am: പമ്പയിൽനിന്നും പന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബാംഗങ്ങളും അടക്കം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

11.40 am: നിയമം കൈയ്യിലെടുത്ത് തീർത്ഥാടകരെ തടയാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. ശാന്തമായ അന്തരീക്ഷത്തിൽ തീർത്ഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാൻ ആരെയും അനുവദിക്കുകയില്ല. ശരണം വിളിയെ മുദ്രാവാക്യമായി പരിവർത്തനം ചെയ്യുന്നവർ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണ്.

11.35 am: നിലയ്ക്കലിൽ പ്രതിഷേധക്കാർ കാർ എറിഞ്ഞു തകർത്തു. നിലയ്ക്കലിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും

11.30 am: പമ്പയിലും നിലയ്ക്കലിലും സംഘർഷാവസ്ഥ. നിലയ്ക്കലിലേക്ക് കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു

11.20 am: ശബരിമലയിൽ അവലോകന യോഗം തുടങ്ങി. നാലു വനിതാ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നു

11.15 am: ചേർത്തല സ്വദേശി ലിബിയെ തടഞ്ഞ 50 പേർക്കെതിരെ കേസ്

11.05 am: ഭക്തരെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദ്ദേശം

10.45 am: ശബരിമലയിൽ ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയെയും കുടുംബത്തെയും പ്രതിഷേധക്കാർ തടഞ്ഞു. പൊലീസ് സുരക്ഷ ഒരുക്കാത്തതിനാൽ 45 വയസ്സുളള മാധവി മടങ്ങി

10.05 am: ശബരിമലയിലേക്ക് പോകാനെത്തിയ ചേർത്തല സ്വദേശിനി ലിബിയെ പ്രതിഷേധക്കാർ പത്തനംതിട്ട ബസ് സ്റ്റാന്റിൽ തടഞ്ഞു. ക്ഷേത്രദർശനത്തിൽനിന്നും പിന്മാറില്ലെന്ന് യുവതി വ്യക്തമാക്കി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala temple opens today live updates women entry protests supreme court verdict kerala pinarayi vijayan