കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് കേരള ഹൈക്കോടതി വിശദീകരണം തേടി. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്രസാദ നിര്‍മാണത്തിനായി ഉപയോഗിച്ച ശർക്കര പാക്കറ്റുകളിൽ ചിലതില്‍ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിത്. അറേബ്യൻ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാൽ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.
മറ്റു മതസ്ഥരുടെ മുദ്രവച്ച ആഹാര ഉത്പ്പന്നങ്ങള്‍ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.