തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരിക്കെ അഴിമതി നടത്തിയ വി.എസ്.ജയകുമാറിന്റെ പെന്ഷന് തടയും.
ജയകുമാര്‍ സെക്രട്ടറിയായിരിക്കെ ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയതുള്പ്പെടെയുള്ള അഴിമതികളില്‍ ബോര്‍ഡ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജയകുമാറിന്റെ 50 ശതമാനം പെന്ഷന് സ്ഥിരമായി തടഞ്ഞ് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.
മുന്‍ ദേവസ്വം മന്ത്രിയും നിലവില്‍ കോൺഗ്രസ് എംഎല്‍എയുമായ വി.എസ്.ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍. ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് അഴിമതികള്‍ നടന്നത്.
Read Also: പാളിച്ചയുണ്ടായി, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടും: ചെന്നിത്തല
സസ്പെൻഷൻ കാലയളവിലെ സബ്സിസ്റ്റൻസ് അലവന്‍സ് ഒഴികെയുള്ള സര്‍വീസ് ആനുകൂല്യങ്ങളൊന്നും അനുവദിക്കില്ല. 2014-2015 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് അംഗമായും, തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴുമാണ് ജയകുമാര്‍ അഴിമതികള്‍ നടത്തിയത്.
എട്ട് ആരോപണങ്ങളാണ് ജയകുമാറിനെതിരെ ഉയര്‍ന്നത്. ഏഴും ശരിയാണെന്ന് അഡ്വ.ചെറുന്നിയൂര്‍ പി.ശശിധരന് നായര്‍ കമ്മിഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്ട്ടിന്മേലുള്ള നടപടികളുടെ ഭാഗമായി ടെര്‍മിനല്‍ സറണ്ടര്‍ ആനൂകൂല്യം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയിലേക്ക് പാത്രങ്ങളും മറ്റും വാങ്ങിയതില്‍ 1.81 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്.