/indian-express-malayalam/media/media_files/uploads/2018/04/supreme-court.jpg)
ന്യൂഡൽഹി: ശബരിമല പുഃനപരിശോധന ഹർജികൾ പരിഗണിക്കുന്നതിനുള്ള വിശാല ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. അതേസമയം 2018ൽ വിധി പുറപ്പെടുവിച്ച ബഞ്ചിൽ അംഗങ്ങളായിരുന്ന ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര, ആർ.എഫ്. നരിമാൻ എന്നിവർ വിശാല ബഞ്ചിലില്ല.
ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എം.ശാന്തനഗൗഡർ, എസ്.അബ്ദുൾ നസീർ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരാണ് വിശാല ബഞ്ചിലെ മറ്റ് അംഗങ്ങൾ. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ജനുവരി 13നാണു പരിഗണിക്കുന്നത്.
നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹർജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
കക്ഷികളോട് നാലു സെറ്റ് രേഖകൾ കൂടി ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം രേഖകൾ കൈമാറാനായിരുന്നു നോട്ടീസിലെ നിർദേശം. നവംബർ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യാതെയായിരുന്നു സുപ്രീംകോടതി തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.