/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹർജികളും സുപ്രീംകോടതിയുടെ വിശാല ബഞ്ച് പരിഗണിക്കും. നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുഃനപരിശോധന ഹർജികളും വിശാല ബഞ്ചിന്റെ പരിഗണനയിലേക്ക് എത്തുന്നത്. കക്ഷികളോട് നാലു സെറ്റ് രേഖകൾ കൂടി ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം രേഖകൾ കൈമാറാനാണ് നോട്ടീസിൽ അവശ്യപ്പെട്ടിരിക്കുന്നത്.
ഹർജികൾ വിശാല ബഞ്ചിലേക്ക് എത്തുന്നതോടെ ഏഴംഗ വിശാല ബഞ്ചിന് നേരിട്ടി വിധി പറയാനുമാകും. ജനുവരിയിലാകും വിശാല ബഞ്ച് ശബരിമല കേസ് പരിഗണിക്കുക. അതേസമയം എഴംഗ വിശാല ബഞ്ച് ഇതുവരെ ചീഫ് ജസ്റ്റിസ് രൂപീകരിച്ചിട്ടില്ല. വിശാല ബഞ്ച് ഉടൻ രൂപീകരിക്കുമെന്ന് ശബരിമല ദർശനത്തിന് സംരക്ഷണം തേടി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ കഴിഞ്ഞയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു.
നവംബർ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യാതെയായിരുന്നു സുപ്രീംകോടതി തീരുമാനം.
ഇതിന് ശേഷം ശബരിമല ദര്‍ശനത്തിനു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണു രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിഷയത്തില്‍ സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്. ഇപ്പോള്‍ ഒരിടപെടലും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ദെ വിഷയം വിശാല ബഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു.
ദര്‍ശനത്തിനു സുരക്ഷ നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല. വളരെ വൈകാരികമായ അന്തരീക്ഷമാണു വിഷയത്തില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. അതിനാലാണു വിഷയം വിശാല ബഞ്ചിലേക്കു വിട്ടത്. വിശാല ബഞ്ചിന്റെ തീര്‍പ്പുണ്ടാവുന്നതു ക്ഷമയോടെ കാത്തിരിക്കണം. അന്തിമ ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. പ്രശ്‌നങ്ങളില്ലാതെ ഇപ്പോള്‍ ദര്‍ശനം നടത്താന്‍ കഴിയുമെങ്കില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.