/indian-express-malayalam/media/media_files/uploads/2017/12/o-rajagopalOut.jpg)
തിരുവനന്തപുരം: ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്ന് ഒ രാജഗോപാൽ. ശബരിമലയിലും പരിസരത്തുമുളള അസൗകര്യങ്ങളും പൊലീസ് നടപടിയുമാണ് സമരത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
"ശബരിമലയില്‍ സമരം ചെയ്യാന്‍ പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലുള്ള നിലപാടായിരുന്നു. ഭക്തർ തീര്‍ത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല. ഭക്തർക്ക് അസൗകര്യങ്ങളുണ്ടാക്കരുതെന്നാണ് ബിജെപി തീരുമാനിച്ചത്," ഒ രാജഗോപാൽ പറഞ്ഞു.
"ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി റിവ്യു ഹർജി പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ സമരം നടത്തിയിട്ട് എന്താണ് കാര്യം? നിയമസഭ സമ്മേളനം തടസപ്പെടുത്തുന്ന യുഡിഎഫ് ശൈലിയെ ഞാൻ അംഗീകരിക്കുന്നില്ല. വിഷയം ചർച്ച ചെയ്യാൻ സഭയിൽ ധാരാളം സമയമുണ്ട്," അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപിയുടെ രാഷ്ട്രീയ സമരമാണ് നടക്കുന്നത്. സർക്കാരിനെതിരായ സമരം ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് ഇത് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സർക്കാർ തയ്യാറാവുകയാണെങ്കിൽ ഒത്തുതീർപ്പ് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലെ സമരത്തിൽ നിന്ന് ബിജെപി പിൻവാങ്ങിയതിൽ ആർഎസ്എസ് നേതൃത്വത്തിന് അതൃപ്‌തിയുണ്ട്. സമരത്തിൽ നിന്നുളള പിൻവാങ്ങൽ ബിജെപിക്ക് അകത്തും കലാപത്തിന് കാരണമായിട്ടുണ്ട്.
ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയുടെ ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നതെന്ന് വി.മുരളീധര വിഭാഗത്തിന്റെം വിമർശനം ഉന്നയിച്ചു. ഒത്തുതീര്‍പ്പിന് ആത്മാഭിമാനമുളള ബിജെപിക്കാര്‍ തയ്യാറാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.