പത്തനംതിട്ട: ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമമുള്ളതായി റിപ്പോര്‍ട്ടുകള്‍. സമരങ്ങളിലും അക്രമ സംഭവങ്ങളിലും പ്രതികളാക്കപ്പെട്ടവരെ പൊതുശല്യക്കാര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ 14 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് സമന്‍സ് ലഭിക്കാനാണ് സാധ്യത.
ബിജെപി, യുവമോർച്ച, സംഘപരിവാർ പ്രവർത്തകർക്കാണ് സമൻസ് കിട്ടിയത്. ഈ വകുപ്പിൽ ഉൾപ്പെടുത്തിയാൽ ജാമ്യം ലഭിക്കണമെങ്കിൽ പിന്നീട് ക്രമസമാധാനപ്രശ്നങ്ങളിൽ ഇടപെടില്ല എന്ന് ഉറപ്പ് നൽകേണ്ടിവരും.
ഇപ്പോൾ സമൻസ് ലഭിച്ചവർക്ക് ഇനി പ്രശ്നങ്ങളിൽ ഉൾപ്പെട്ടാൽ ശക്തമായ നടപടി നേരിടേണ്ടി വരും. അതിനാൽ തന്നെ ഇനിവരുന്ന പ്രതിഷേധ പരിപാടികളിൽ അവർക്ക് പങ്കെടുക്കാൻ സാധിക്കാതെ വരും. നവംബർ മാസം മുതൽ അടുത്ത മണ്ഡലകാലം ആരംഭിക്കുകയാണ്.
ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി തങ്ങളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി,സംഘപരിവാർ നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നേതാക്കളുടെ തീരുമാനം.
യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശബരിമലയിലെത്തിയ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ നിരവധി പേർ പ്രതികളാണ്.