പത്തനംതിട്ട: ശബരിമല തീർഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസി മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും. ശബരിമലയിലെ ഈ വർഷത്തെ മണ്ഡല – മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും തീർഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും. സുരക്ഷ ശക്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയിൽ വിന്യസിക്കും. മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിന് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തീർഥാടകരെത്തുന്ന സ്ഥലങ്ങളിലെല്ലാം ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ചു ശേഖരിക്കുന്നതിനു പ്രത്യേക ബിന്നുകൾ സ്ഥാപിക്കും. ഇത്തവണത്തെ തീർഥാടനം ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇത്തവണത്തെ തീർഥാടനകാലത്തു കൂടുതൽ തീർഥാടകർ ശബരിമലയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള എല്ലാ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി യോഗത്തിൽ നിർദേശം നൽകി. തീർഥാടനകാലം ആരംഭിക്കുന്നതിനു മുൻപേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും. തീർഥാടകരെത്തുന്ന സ്നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടർ അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും.