ശബരിമല: 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനംകുറിച്ച് മണ്ഡലപൂജ പൂർത്തിയായി. ഞായറാഴ്ച പകല്‍ 11.50 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നത്. മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി സഹകാര്‍മ്മികനായി.
കലശാഭിഷേകവും വിശേഷാല്‍ കളഷാഭിഷേകവും പൂര്‍ത്തിയാക്കിയശേഷം തങ്കഅങ്കി ചാര്‍ത്തിയുള്ള ഉച്ചപൂജയും പൂര്‍ത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്, സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മണ്ഡലപൂജയ്ക്കു ചാര്‍ത്താനായി തയാറാക്കിയ തങ്കഅങ്കി 450 പവന് തൂക്കമുള്ളതാണ്. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് ഒന്നരയോടെ നട അടച്ചു. വൈകിട്ട് നാലിന് ക്ഷേത്ര നട വീണ്ടും തുറന്ന് 6.30ന് ദീപാരാധന. തുടര്‍ന്ന് അത്താഴപൂജക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന് ക്ഷേത്രനട അടക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.
മണ്ഡലപൂജ ദിവസമായ 26 ന് അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് 33751 ഭക്തർ എത്തിയതായി സന്നിധാനം നോഡൽ ഓഫീസർ അറിയിച്ചു. മണ്ഡലപൂജ ദർശിക്കാനും പതിവിലും കൂടിയ തിരക്കായിരുന്നു ഇന്ന്. പതിനായിരങ്ങളാണ് ഉച്ച പൂജ സമയത്ത് അയ്യപ്പദർശനത്തിനായി വരിയിൽ കാത്തു നിന്നത്.