/indian-express-malayalam/media/media_files/uploads/2018/12/udf-assembly.jpg)
പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും എംഎൽഎമാരുടെ നിരാഹാര സമരം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രകടനമായി നടുത്തളത്തിലേക്ക് ഇറങ്ങി.
എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും നിലപാട് ഇന്നലെ സഭയിൽ കേട്ടതാണെന്നും പ്രതിഷേധം അവസാനിപ്പിച്ച് സീറ്റുകളിലേക്ക് മടങ്ങണമെന്നും സ്പീക്കർ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലെ പ്രതിഷേധം തുടർന്നു. ഇതിനുപിന്നാലെ ചോദ്യോത്തര വേള അവസാനിപ്പിച്ച് മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
അതിനിടെ, ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പമ്പയിലുൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ സമരം. എംഎൽഎമാരായ വി.എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, എൻ.ജയരാജ് തുടങ്ങിയവരാണ് സമരം നടത്തുന്നത്.
ബിജെപി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരവും നടത്തുന്നുണ്ട്. കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.