/indian-express-malayalam/media/media_files/2025/11/03/sabarimala-gold-theft-2025-11-03-19-03-32.jpg)
Sabarimala Gold Theft case updates
കൊച്ചി: ശബരിമല സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അന്വേഷണ സംഘത്തെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും നിരീക്ഷിച്ച കോടതി മൂന്ന് ജാമ്യാപേക്ഷകളും വിധി പറയാനായി മാറ്റി.
Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്
ഒന്നാം പ്രതിയും സ്വർണ വ്യാപാരിയുമായ ഗോവർധൻ്റെ ജാമ്യാപേക്ഷയിലാണ് ആദ്യം വാദം നടന്നത്. താനൊരു വലിയ അയ്യപ്പഭക്തനാണെന്നും ശബരിമലയ്ക്കായി ഇതുവരെ 1.4 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. 35 ലക്ഷം രൂപ വിലവരുന്ന ശ്രീകോവിൽ വാതിൽ സ്വർണം പൂശിയത് താനാണ്. ഭണ്ഡാരം നിർമിച്ചു നൽകിയതും തൻ്റെ വകയായാണ്. സ്വർണത്തിൻ്റെ മൂല്യത്തിന് തുല്യമായ തുക 2019-ൽ ഡിഡി ആയി നൽകിയിട്ടുണ്ട്. യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ വാതിൽപ്പാളിയിൽ വിടവുണ്ടായതിനെ തുടർന്നാണ് താൻ അത് പുനരുദ്ധരിച്ചതെന്നും 30 വർഷത്തെ വാറൻ്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഇത്രയധികം സംഭാവനകൾ നൽകാൻ തക്ക സാമ്പത്തിക ശേഷി ഗോവർധനുണ്ടോ എന്ന് കോടതി ആരാഞ്ഞു. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
പത്മകുമാറിനെതിരെയും വിമർശനം
മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന് സ്വർണക്കവർച്ചയിൽ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ചു. മിനിട്സിൽ താൻ എഴുതിയതൊന്നും ദുരുദ്ദേശ്യത്തോടെയല്ലെന്ന പത്മകുമാറിൻ്റെ വാദത്തിന് കോടതി നൽകിയ മറുപടി "ബുദ്ധിപൂർവം കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തിലാണ് പിച്ചള ചെമ്പ് എന്ന് പത്മകുമാർ മിനിട്സിൽ എഴുതിച്ചേർത്തത്" എന്നായിരുന്നു.
ശങ്കരദാസിനെ വിടാതെ കോടതി
കേസിലെ പ്രതിയായ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ അന്വേഷണ സംഘത്തിന് കോടതിയുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പ്രതി ചേർക്കപ്പെട്ട ദിവസം മുതൽ ശങ്കരദാസ് ആശുപത്രിയിലാണ്. മകൻ എസ്‌പിയാണ് അതാണ് ആശുപത്രിയിൽ പോയതെന്നും കോടതി തുറന്നടിച്ചു."ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്? എസ്ഐടിയുടെ നടപടികളോട് യോജിക്കാനാവില്ല" എന്നും കോടതി രോഷത്തോടെ പ്രതികരിച്ചു.
കേസിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇതിന് കൂട്ടുനിന്നുവെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷകളിന്‍ മേൽ ഉടൻ വിധി പുറപ്പെടുവിക്കും.
Read More:സ്വർണക്കൊള്ളയിൽ തന്ത്രിയുടെ അറസ്റ്റ്; പ്രത്യേകം പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us