തൊടുപുഴ: സബ് കലക്ടറെ അപമാനിച്ച സംഭവത്തിൽ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജേന്ദ്രന്റെ പെരുമാറ്റം അപക്വമെന്ന് കോടിയേരി പറഞ്ഞു. എസ്.രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയും ശാസിച്ചു. പരസ്യ പ്രതികരണങ്ങൾക്ക് വിലക്കും ഏർപ്പെടുത്തി.
പഴയ മൂന്നാറിലെ പുഴയുടെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തടയാൻ എത്തിയ റവന്യൂ സംഘത്തെ എസ്.രാജേന്ദ്രൻ എംഎൽഎ തടയുകയും സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിക്കുകയും ചെയ്തതാണ് വിവാദമായത്. ഇതിനുപിന്നാലെ സബ് കലക്ടർ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമർശം നടത്തിയ രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി.
സംഭവം വിവാദമായതോടെ എംഎൽഎ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നായിരുന്നു എസ്.രാജേന്ദ്രൻ പറഞ്ഞത്.