കേരളത്തിൽ തങ്ങളുടെ ശക്തി ദ്രുതഗതിയിൽ വളർത്താൻ ലക്ഷ്യമിട്ട് ആർഎസ്എസ്. 2019 നുള്ളിൽ ആർഎസ്എസ് കേഡർമാരുടെ എണ്ണം 9 ലക്ഷമാക്കി ഉയർത്താനാണ് പദ്ധതി. കേരളത്തിൽ ആർഎസ്എസ് പ്രവർത്തകരുടെ നേർക്ക് അക്രമങ്ങൾ പെരുകുന്നുണ്ടെങ്കിലും പ്രവർത്തനം വ്യാപിപ്പിക്കാൻ തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർഎസ്എസ് ഭാരവാഹിയായ ജെ.നന്ദകുമാർ പറഞ്ഞു.
“കേരളത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തോടും രാജ്യത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വളർത്തിയിട്ടേയുള്ളൂ. കൂടുതൽ ഊർജ്ജസ്വലമായി ഞങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കും”, അദ്ദേഹം പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ 5000 ശാഖകളാണ് ആർഎസ്എസിനുള്ളത്. എല്ലാ ദിവസവും രാവിലെ യോഗം ചേരുന്ന വിധത്തിൽ സജീവമായാണ് കേരളത്തിൽ ആർഎസ്എസ് ശാഖകളുടെ പ്രവർത്തനം.
ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ 1000 ശാഖകളാണുള്ളത്. പ്രാർത്ഥനയും ശാരീരിക വ്യായാമവും അടക്കം നടക്കുന്നതാണ് ശാഖകളാണ് ഇവിടെ. “കേരളത്തിൽ ഇടതുപക്ഷത്തിന് ശക്തി കുറയുകയാണ്. കൂടുതൽ കൂടുതൽ പേർ ആർഎസ്എസിലേക്ക് വരികയാണ്. കേരളത്തിലെ യുവാക്കൾക്കിടയിൽ ആർഎസ്എസിന്റെ ദേശീയതാ ബോധത്തോട് വലിയ പ്രതിബദ്ധതയാണ് കാണുന്നത്”, പ്രജ്‌ന പ്രവാഹിന്റെ ദേശീയ കൺവീനർ കൂടിയായ നന്ദകുമാർ പറഞ്ഞു. സർക്കാർ പിന്തുണയോട് കൂടി കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ വൻതോതിൽ കൊല്ലപ്പെടുകയാണെന്നും നന്ദകുമാർ പറഞ്ഞു.