/indian-express-malayalam/media/media_files/VWY9d1yDvm3NkobvL8pV.jpg)
കേരളത്തിൽ 2021ൽ 33,051 ആയിരുന്നു വാഹനാപകടങ്ങൾ ഉണ്ടായതെങ്കിൽ 2022ൽ രജിസ്റ്റർ ചെയ്ത വാഹനാപകടങ്ങളുടെ എണ്ണം 43,970 ആയി ഉയർന്നു
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ സി ആർ ബി) കണക്കുകൾ പുറത്തുവരുമ്പോൾ കാണുന്ന ഡാറ്റയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വാഹനാപകടങ്ങളിലെ വർദ്ധനവാണ്. എൻ സി ആർ ബിയുടെ ഡാറ്റ പ്രകാരം കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒറ്റവർഷം കൊണ്ട് മാത്രം കേരളത്തിൽ പതിനായിരത്തോളം അധികം അപകടങ്ങൾ നടന്നതായി കാണാനാകും. രജിസ്റ്റർ ചെയ്ത അപകടങ്ങളാണ് ഇവ. ദേശീയ തലത്തിൽ നടക്കുന്ന വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ വർദ്ധനവുണ്ടായ ആദ്യ മൂന്ന് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
രാത്രികാല വാഹനാപകടങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ് നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാഹനാപകടങ്ങളിൽ 2021 അപേക്ഷിച്ച് കൂടുതൽ വർധനവ് രേഖപ്പെടുത്തി കേരളത്തിന് മുന്നിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. കേരളത്തിൽ 2021ൽ 33,051 ആയിരുന്നു വാഹനാപകടങ്ങൾ ഉണ്ടായതെങ്കിൽ 2022ൽ രജിസ്റ്റർ ചെയ്ത വാഹനാപകടങ്ങളുടെ എണ്ണം 43,970 ആയി ഉയർന്നു. 2022ൽ കേരളത്തിലെ വാഹനാപകടങ്ങളിൽ 4,696 പേരാണ് മരണമടഞ്ഞത്.
രാജ്യാത്താകെയുള്ള അപകടങ്ങളിൽ ഏകദേശം പകുതിയോളം ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടതാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളുടെ ശതമാനം 45.5ശതമാനമാണ്. രാജ്യത്തെ ദേശീയപാതയെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ ഓരോ നൂറ് കിലോമീറ്ററലിലും 45 പേർ വാഹനാപകടത്തിൽ മരിക്കുന്നു.
റോഡുകളിൽ ഏറെ തിരക്കേറുന്ന സന്ധ്യ ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെയുള്ള സമയത്താണ് റോഡപകടങ്ങളിൽ ഭൂരിപക്ഷവും നടക്കുന്നതെന്ന് എൻ സി ആർ ബി റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെ നടന്ന അപകടങ്ങളിലെ ഏറിയ പങ്കും ഈ സമയത്താണ് നടന്നത്. കേരളത്തിലെ കണക്ക് നോക്കിയാൽ മൊത്തം അപകടത്തിലെ ഏകദേശം നാലിലൊന്നോളം അപകടം ഈ സമയത്തിനുള്ളിലാണ് എന്ന് കാണാം. കേരളത്തിൽ 2022ൽ നടന്നത് 43,970 റോഡപകടങ്ങളാണ്. ഇതിൽ വൈകുന്നേരം ആറിനും രാത്രി ഒമ്പതിനും ഇടയിൽ മാത്രം സംഭവച്ചിത് 9,089 അപകടങ്ങളാണ്.
കേരളത്തിൽ വാഹനങ്ങളുടെ സാന്ദ്രതയും റോഡുകളുടെ വീതി കുറവും ശോചനീയാവസ്ഥയും അലക്ഷ്യമായ ഡ്രൈവിങ്ങും പാർക്കിങ്ങും ഒക്കെ അപകടങ്ങൾക്ക് കാരണമാകുന്നാണ്ടാകാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ തലത്തിൽ തന്നെ പ്രതിശീർഷ വാഹനങ്ങളുടെ എണ്ണത്തിൽ കേരളം വളരെ മുന്നിലാണ്. കോവിഡ് മഹാമാരിയും ലോക്ക് ഡൗണും ഒക്കെയായി ബന്ധപ്പെട്ട് പൊതു ഗതാഗത സംവിധാനങ്ങളിൽ നിയന്ത്രണങ്ങളുമൊക്കെ സ്വന്തം വാഹനം വാങ്ങുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. അത് കേരളത്തിലെ നിലവിലെ റോഡുകളുടെ ക്ഷമതയേക്കാൾ (കാരിയിങ് കപ്പാസിറ്റിയേക്കാൾ) കൂടുതലായിട്ടുണ്ടാകാമെന്നും നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.