പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു രേഷ്മ മറിയം റോയ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. രേഷ്മ മത്സരിച്ച 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്മ കോൺഗ്രസിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയിച്ചത്.
രേഷ്മയെ തേടി മറ്റൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ ഇനി. യുഡിഎഫിൽ നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എൽഡിഎഫ് രേഷ്മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി രേഷ്മയ്ക്ക് സ്വന്തം.
Read Also: ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയർ; അപൂർവ നേട്ടം
നാമനിർദേശ പത്രിക സമർപ്പിക്കാൻ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാർഥിയാണ് രേഷ്മ. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുൻപായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിർദേശ പത്രിക സമർപ്പിച്ചത്.
കോന്നി വിഎൻഎസ് കോളേജിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്മ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു. തുടർ പഠനത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രേഷ്മയെ തേടി ‘തിരഞ്ഞെടുപ്പ് പരീക്ഷ’ എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടിൽ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.