/indian-express-malayalam/media/media_files/uploads/2018/06/court.jpg)
കൊച്ചി: മദ്ധ്യവേനൽ അവധിക്കു ശേഷം ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ കോടതികളും തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ തുറന്ന് പ്രവർത്തിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിബന്ധനകളോടെയാവും കോടതികൾ പ്രവർത്തിക്കുക. കോടതി മുറികളിലും പരിസരത്തും സാമൂഹിക അകല വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനുള്ള കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കേസുകൾ പരിഗണിക്കുന്നതിന് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.
മാർഗ നിർദ്ദേശങ്ങൾ
- ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകന് / അഭിഭാഷകയ്ക്ക് പുറമെ ആറ് അഭിഭാഷകർക്ക് മാത്രമാണ് ഒരു കോടതിയിൽ പ്രവേശനം അനുവദിക്കുക.
- കീഴ് കോടതികളിൽ ന്യായാധിപർ ഉൾപ്പടെ പത്ത് പേർ മാത്രമേ പ്രവേശിക്കാവൂ.
- സർക്കാരിന്റെ ലോക് ഡൗൺ നിബന്ധനകൾ പാലിക്കണം.
- ഹൈക്കോടതിയിൽ പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തണം.
- ഹൈക്കോടതി കെട്ടിട സമുച്ചയത്തിൽ പ്രവേശിക്കും മുൻപ് തെർമൽ പരിശോധനക്ക് വിധേയമാവണം.
- കീഴ് കോടതികളിൽ പ്രതികളുടെ സാന്നിദ്ധ്യം പരിമിതപ്പെടുത്തും.
- സിവിൽ കോടതികൾ പരിഗണിക്കുന്ന കേസുകളുടെ പട്ടിക ഒരാഴ്ചക്കു മുൻപ് പ്രസിദ്ധീകരിക്കും.
- 5 വർഷമായ കേസുകൾക്ക് മുൻഗണന നൽകി പരിഗണിക്കും.
- ഹൈക്കോടതിയിൽ 8 ബഞ്ചുകളാവും പുതിയ കേസുകൾ പരിഗണിക്കുക.
- ഇതിൽ മൂന്ന് ബഞ്ചുകൾ ക്രിമിനൽ കേസുകൾ മാത്രം പരിഗണിക്കും.
- പുതിയ കേസുകൾ വീഡിയോ കോൺഫറൻസിൽ പരിഗണിക്കുമ്പോൾ മറ്റ് കേസുകളിൽ മാത്രംഹൈക്കോടതി നേരിട്ട് വാദം കേൾക്കും.
- വീഡിയോ കോൺഫറൻസിങ്ങിനുള്ള നടപടിക്രമങ്ങൾ ഹൈക്കോടതി പിന്നീട് പുറത്തുവിടും
- ജാമ്യാപേക്ഷകൾ, റിട്ട് ഹരജികൾ, സിംഗിൾ ബഞ്ച് പരിഗണിക്കുന്ന ഹരജികൾ എന്നിവ ഇ മെയിൽ വഴി ഫയൽ ചെയ്യണം.
- മറ്റു ഹരജികൾ, അല്ലാതെ ഫയൽ (ഫിസിക്കൽ ഫയലിങ്ങ്) ചെയ്യാം.
- രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ഫിസിക്കൽ ഫയലിങ്ങിന്റെ സമയം
- ഇമെയിൽ വഴി ഫയൽ ചെയ്ത ഹരജികളുടെ ഫിസിക്കൽ ഫയലിങ്ങ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാവും.
- ഹൈക്കോടതിയിലെ അഞ്ച് കോടതികൾ റിട്ട് ഹരജികളും രണ്ട് കോടതികൾ ജാമ്യ ഹരജികളും പരിഗണിക്കും.
- കോടതി മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റമുണ്ടാവും.
- എല്ലാ കോടതി ഹാളിലും പരമാവധി 10 ഇരിപ്പിടങ്ങൾ മാത്രം. മറ്റുള്ളവ കോടതി വരാന്തയിലേക്ക് മാറ്റും.
- ഹൈക്കോടതിയിലെത്തുന്നവർ മുഖാവരണം ധരിക്കണം.
- കവാടങ്ങളിലും മറ്റിടങ്ങളിലും ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും.
കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് മാർച്ച് 23 ന് സുപ്രീംകോടതിയും ഹൈക്കോടതികളും അടച്ചിടാൻ തീരുമാനിച്ചിരുന്നു. നാലാഴ്ചത്തേക്കായിരുന്നു അടച്ചിടൽ പ്രഖ്യാപിച്ചത്. ഏപ്രിൽ 13 മുതഷലാണ് കോടതിയുടെ മദ്ധ്യവേനൽ അവധി ആരംഭിച്ചത്. ഇതിനിടെ അടിയന്തര പ്രാധാന്യമുള്ള കേസുകൾ കോടതി പരിഗണിച്ചിരുന്നു. വീഡിയോ കോൺഫറൻസിങ്ങ് വഴിയായിരുന്നു കേസുകൾ പരിഗണിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.