കൊച്ചി: ബിവറേജസ് കോർപ്പറേഷന്റെ വിൽപന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ തയ്യാറാണെന്ന് കോർപ്പറേഷൻ ഹെക്കോടതിയിൽ. ബിവറേജസ് കോർപ്പറേഷനിലെ സൗകര്യങ്ങൾ വിലയിരുത്തിക്കൂടെയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് എക്സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ കോർപ്പറേഷൻ നിലപാട് അറിയിച്ചത്. നടപടികളിലെ പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചു.
തൃശൂരിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്ക് മൂലം കച്ചവടം തടസപ്പെടുന്നുവെന്ന പരാതിയിൽ വ്യാപാരികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ബെഞ്ച്.
കേരളത്തിൽ ആവശ്യത്തിന് മദ്യക്കടകൾ ഇല്ലെന്നും ചെറിയ പ്രദേശമായ മാഹിയിൽ പോലും ഇതിലധികം മദ്യക്കടകൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 300 ഔട്ട്ലെറ്റുകൾ മാത്രമേ ഉള്ളൂവെന്നും അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികമുണ്ടെന്നും കോടതി പറഞ്ഞു.
കോടതി നിർദേശ പ്രകാരം സ്വീകരിച്ച നടപടികളിൽ സത്യവാങ്മൂലം സമർപ്പിച്ചതായി കോർപ്പറേഷനും എക്സൈസ് കമ്മീഷണറും വ്യക്തമാക്കി. സർക്കാർ നടപടികളിൽ കോടതി തൃപ്തി അറിയിച്ചു. പരാതികൾ ഉയർന്ന തൃശൂരിലേയും ഹൈക്കോടതിയുടെ സമീപത്തുമുള്ള വിൽപന കേന്ദ്രങ്ങൾ പൂട്ടിയതായി ബെവ്കോ അറിയിച്ചു. കേസ് ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റി.
Read Also: കൊടകര കുഴൽപ്പണക്കേസ് ഒത്തു തീർപ്പാക്കൽ സർക്കാർ – ബിജെപി കൂട്ടുകെട്ടിന്റെ ഭാഗം: ചെന്നിത്തല