തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയില്‍. പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഹൈക്കോടതിൽ അപ്പീല്‍ നല്കി. പ്രതികളെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. സാക്ഷിമൊഴികള്‍ അന്വേഷണസംഘം ഉപയോഗിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു. അന്വേഷണത്തില്‍ ഗുരുത വീഴ്ച സംഭവിച്ചിട്ടുണ്ട്. കേസില്‍ പുനരന്വേഷണവും തുടരന്വേഷണവും വേണം എന്നെല്ലാം സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും കൊലപാതക സാധ്യതയെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും അപ്പീലില്‍ പറയുന്നൂ. പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് തുടര്‍ച്ചയായി ഇരയാക്കപ്പെട്ടെന്നും ആത്മഹത്യക്ക് ഇതാണ് കാരണമെന്നുമാണ് പ്രത്യേക സംഘം കണ്ടെത്തിയത്. പ്രതിയായ മധു മുതിര്‍ന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ട്. മാതാപിതാക്കള്‍ നേരിട്ടു കണ്ടിട്ടുണ്ട്. ദൃക്സാക്ഷി മൊഴികളും ഉണ്ട്. പീഡനവിവരം മാതാപിതാക്കളെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും സാക്ഷിമൊഴിയുണ്ട്. രണ്ടു പെണ്‍കുട്ടികളുടെയും മരണം കൊലപാതകമാവാനുള്ള സാധ്യത പരിശോധിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ നിര്‍ദ്ദേശം അന്വേഷണ സംഘം വേണ്ട വിധം കണക്കിലെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ബന്ധപ്പെട്ട രേഖകളുടെ എല്ലാ വശങ്ങളും പരിശോധിച്ചാല്‍ കേസ് സംശയരഹിതമായി തെളിയിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍
അപ്പീലില്‍ വ്യക്തമാക്കി.
Read Also: നടന്മാരെ വിമർശിച്ചാൽ ആരാധകരിൽ നിന്നും ഭീഷണി; താരാരാധന നിരാശാജനകം: പൃഥ്വിരാജ്
വാളയാര്‍ പീഡനക്കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പ്രോസിക്യൂട്ടറെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഇന്നു രാവിലെയാണ് ഒപ്പുവച്ചത്. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെയാണ് സർക്കാർ പുറത്താക്കിയത്.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പങ്കെടുത്ത യോഗത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തത്. വാളയാര്‍ കേസില്‍ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ നേരത്തെ മാറ്റിയിരുന്നു.
Read Also: പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ്: ഡിസംബര്‍ ഒന്ന് മുതല്‍ നിയമം കര്‍ശനം, ആദ്യം ബോധവല്‍ക്കരണം
വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസില്‍ ആവശ്യമായതെല്ലാം ചെയ്തുതരാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.